loader image

അദ്ധ്യായം 14
ഗുണത്രയവിഭാഗയോഗഃ

Chapter-14: Gunatraya Vibhagayoga

ശ്രീഭഗവാനുവാച

1. പരം ഭൂയഃ പ്രവക്ഷ്യാമി ജ്ഞാനാനാം ജ്ഞാനമുത്തമം
യജ്ജ്ഞാത്വാ മുനയഃ സര്‍വ്വേ പരാം സിദ്ധിമിതോ ഗതാഃ

ശ്രീ ഭഗവാന്‍ പറഞ്ഞു: ജ്ഞാനങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമവും പരമവുമായ ഏതൊരു ജ്ഞാനത്തെ അറിഞ്ഞിട്ട് മുനിമാര്‍ ഈ സംസാരത്തില്‍ നിന്ന് മുക്തരായി പരമസിദ്ധി പ്രാപിച്ചിരിക്കുന്നുവോ, ആ ജ്ഞാനത്തെ ഞാന്‍ വീണ്ടും പറയാം.

2. ഇദം ജ്ഞാനമുപാശ്രിത്യ മമ സാധര്‍മ്യമാഗതാഃ
സര്‍ഗ്ഗേഽപി നോപജായന്തേ പ്രലയേ ന വ്യഥന്തി ച

ഈ ജ്ഞാനത്തെ ആശ്രയിച്ച് എന്നോട് ഐക്യം പ്രാപിക്കുന്നവര്‍ സൃഷ്ടിയുടെ ആരംഭത്തില്‍ ജനിക്കുകയോ പ്രളയകാലത്ത് വ്യസനിക്കുകയോ ചെയ്യുന്നില്ല.

3. മമ യോനിര്‍മഹദ് ബ്രഹ്മ തസ്മിന്‍ ഗര്‍ഭം ദധാമ്യഹം
സംഭവഃ സര്‍വ്വഭൂതാനാം തതോ ഭവതി ഭാരത

ഹേ അര്‍ജുനാ, മഹാപ്രകൃതി എൻ്റെ യോനിയാകുന്നു. ഞാന്‍ അതില്‍ ബീജത്തെ നിക്ഷേപിക്കുന്നു. സര്‍വ്വ ജീവരാശികളുടെയും ജന്മം അതില്‍ നിന്നാണ് ഉണ്ടാകുന്നത്.

4. സര്‍വ്വയോനിഷു കൌന്തേയ മൂര്‍ത്തയഃ സംഭവന്തി യാഃ
താസാം ബ്രഹ്മ മഹദ്യോനിരഹം ബീജപ്രദഃ പിതാ

എല്ലാ ജീവജാലങ്ങളുടെയും ഉത്പത്തിസ്ഥാനം പ്രകൃതിയാകുന്നു. ഞാൻ ബീജം നൽകുന്ന പ്രകൃതിയുമാണ്.

5. സത്ത്വം രജസ്തമ ഇതി ഗുണാഃ പ്രകൃതിസംഭവാഃ
നിബധ്നന്തി മഹാബാഹോ ദേഹേ ദേഹിനമവ്യയം

ഹേ മഹാബാഹോ, പ്രകൃതിയില്‍ നിന്നുദ്ഭവിക്കുന്ന സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങള്‍ അവിനാശിയായ ദേഹിയെ (ആത്മാവിനെ) ദേഹത്തില്‍ ബന്ധിക്കുന്നു.

6. തത്ര സത്ത്വം നിര്‍മലത്വാത്പ്രകാശകമനാമയം
സുഖസംഗേന ബധ്നാതി ജ്ഞാനസംഗേന ചാനഘ

ഹേ അർജ്ജുന! ഇവയില്‍, നിര്‍മ്മലത്വം മൂലം പ്രകാശമാനവും, ദോഷരഹിതവുമായ സത്വഗുണം സുഖം, ജ്ഞാനം എന്നിവയോടുള്ള ആസക്തിയാല്‍ (ദേഹിയെ) ബന്ധിക്കുന്നു.

7. രജോ രാഗാത്മകം വിദ്ധി തൃഷ്ണാസംഗസമുദ്ഭവം
തന്നിബധ്നാതി കൌന്തേയ കര്‍മംസംഗേന ദേഹിനം

ഹേ കൗന്തേയ, രജസ്സിൻ്റെ സ്വഭാവം രാഗമാണെന്നറിയൂ. അത് തൃഷ്ണയെയും ആസക്തിയെയും ജനിപ്പിക്കുന്നതാണ്. അത് കര്‍മ്മത്തോടുള്ള ആസക്തിയാല്‍ ദേഹിയെ ബന്ധിക്കുന്നു.

8. തമസ്ത്വജ്ഞാനജം വിദ്ധി മോഹനം സര്‍വ്വദേഹിനാം
പ്രമാദാലസ്യനിദ്രാഭിസ്തന്നിബധ്നാതി ഭാരത

ഹേ ഭാരത, തമസ്സ് അജ്ഞാനത്തില്‍ നിന്നുണ്ടാകുന്നതാണെന്ന് അറിയൂ. അത് എല്ലാ ദേഹികളെയും (ജീവന്മാരെയും) മോഹിപ്പിക്കു ന്നതാണ്. അശ്രദ്ധ, ആലസ്യം, ഉറക്കം എന്നിവയാല്‍ അത് ദേഹിയെ ബന്ധിക്കുന്നു.

9. സത്ത്വം സുഖേ സഞ്ജയതി രജഃ കര്‍മണി ഭാരത
ജ്ഞാനമാവൃത്യ തു തമഃ പ്രമാദേ സഞ്ജയത്യുത

ഹേ ഭാരത, സത്വം സുഖത്തോടും, രജസ്സ് കര്‍മ്മത്തോടും ബന്ധിപ്പിക്കുന്നു. എന്നാല്‍ തമസ്സാകട്ടെ, ജ്ഞാനത്തെ ആവരണം ചെയ്തിട്ട് അശ്രദ്ധയോട് ബന്ധിപ്പിക്കുന്നു.

10. രജസ്തമശ്ചാഭിഭൂയ സത്ത്വം ഭവതി ഭാരത
രജഃ സത്ത്വം തമശ്ചൈവ തമഃ സത്ത്വം രജസ്തഥാ

സത്വഗുണം (മറ്റു ഗുണങ്ങളെക്കാള് അധികമായിരിക്കുമ്പോള്‍) അത് രജസ്സിനെയും തമസ്സിനെയും കീഴ്പെടുത്തുന്നു. അതുപോലെ, രജസ്സ് (മറ്റു ഗുണങ്ങളെക്കാള് അധികമായിരിക്കുമ്പോള്‍) അത് സത്വ ത്തിനെയും തമസ്സിനെയും കീഴ്പെടുത്തുകയും, തമസ്സ് (മറ്റു ഗുണങ്ങളെക്കാള് അധികമായിരിക്കുമ്പോള്‍) അത് സത്വത്തിനെയും രജസ്സിനെയും കീഴ്പെടുത്തുകയും ചെയ്യുന്നു.

11. സര്‍വ്വദ്വാരേഷു ദേഹേഽസ്മിന്‍ പ്രകാശ ഉപജായതേ
ജ്ഞാനം യദാ തദാ വിദ്യാദ്വിവൃദ്ധം സത്ത്വമിത്യുത

എപ്പോഴാണോ ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളിലൂടെയും ജ്ഞാനം പ്രകാശിക്കുന്നത് അപ്പോള്‍ സത്വഗുണം മറ്റു ഗുണങ്ങളെക്കാള്‍ അധികമായിരിക്കുന്നു എന്ന് അറിയണം.

12. ലോഭഃ പ്രവൃത്തിരാരംഭഃ കര്‍മണാമശമഃ സ്പൃഹാ
രജസ്യേതാനി ജായന്തേ വിവൃദ്ധേ ഭരതര്‍ഷഭ

രജോഗുണം വർദ്ധിക്കുമ്പോൾ അത്യാർത്തി, പല കർമ്മങ്ങളിലും ഏർപ്പെടൽ, മനസ്സമാധാനമില്ലായ്മ, തൃപ്തിയില്ലായ്മ, ആഗ്രഹം തുടങ്ങിയവ ഉണ്ടാകുന്നു.

13. അപ്രകാശോഽപ്രവൃത്തിശ്ച പ്രമാദോ മോഹ ഏവ ച
തമസ്യേതാനി ജായന്തേ വിവൃദ്ധേ കുരുനന്ദന

ഹേ കുരുനന്ദന! തമോഗുണം മറ്റു ഗുണങ്ങളെക്കാള്‍ അധികമായി രിക്കുമ്പോള്‍ അജ്ഞാനം, ആലസ്യം, പ്രമാദം (അശ്രദ്ധ), മോഹം എന്നിവ ഉണ്ടാകുന്നു.

14. യദാ സത്ത്വേ പ്രവൃദ്ധേ തു പ്രലയം യാതി ദേഹഭൃത്
തദോത്തമവിദാം ലോകാനമലാന്‍ പ്രതിപദ്യതേ

സത്വഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ ദേഹം ഉപേക്ഷിക്കുന്നവൻ സ്വർഗ്ഗലോകം പ്രാപിക്കുന്നു.

15. രജസി പ്രലയം ഗത്വാ കര്‍മംസംഗിഷു ജായതേ
തഥാ പ്രലീനസ്തമസി മൂഢയോനിഷു ജായതേ

രജോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ ദേഹം ഉപേക്ഷിക്കുന്നവൻ, , കര്‍മ്മത്തോട് ആസക്തിയുള്ളവരുടെ ഇടയില്‍ ജനിക്കുന്നു. അതുപോലെ, തമോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ ദേഹം ഉപേക്ഷിക്കുന്നവൻ, മൂഢയോനികളിലും ജനിക്കുന്നു.

16. കര്‍മണഃ സുകൃതസ്യാഹുഃ സാത്ത്വികം നിര്‍മലം ഫലം
രജസസ്തു ഫലം ദുഃഖമജ്ഞാനം തമസഃ ഫലം

പുണ്യകര്‍മ്മത്തിൻ്റെ ഫലം സാത്വികവും നിര്‍മ്മലവും, രജസ്സിൻ്റെ (രാജസികകര്‍മത്തിൻ്റെ) ഫലം ദുഃഖവും, തമസ്സിൻ്റെ (താമസിക കര്‍മത്തിൻ്റെ) ഫലം അജ്ഞാനവുമാകുന്നു.

17. സത്ത്വാത്സഞ്ജായതേ ജ്ഞാനം രജസോ ലോഭ ഏവ ച
പ്രമാദമോഹൌ തമസോ ഭവതോഽജ്ഞാനമേവ ച

സത്വഗുണത്തില്‍ നിന്നു ജ്ഞാനവും, രജോഗുണത്തില്‍ നിന്നു ആശയും, തമോഗുണത്തില്‍ നിന്നു പ്രമാദം (അശ്രദ്ധ), മോഹം, അജ്ഞാനം എന്നിവയും ഉണ്ടാകുന്നു. 

18. ഊര്‍ധ്വം ഗച്ഛന്തി സത്ത്വസ്ഥാ മധ്യേ തിഷ്ഠന്തി രാജസാഃ
ജഘന്യഗുണവൃത്തിസ്ഥാ അധോ ഗച്ഛന്തി താമസാഃ

സത്വഗുണമുള്ളവര്‍ സ്വർഗ്ഗലോകത്തെയും, . രജോഗുണമുള്ളവര്‍ മനുഷ്യലോകത്തെയും, തമോഗുണത്തിലിരിക്കുന്നവർ അധോഗതിയെയും പ്രാപിക്കുന്നു.

19. നാന്യം ഗുണേഭ്യഃ കര്‍ത്താരം യദാ ദ്രഷ്ടാനുപശ്യതി
ഗുണേഭ്യശ്ച പരം വേത്തി മദ്ഭാവം സോഽധിഗച്ഛതി

ജീവാത്മാവ് ഈ മൂന്നു ഗുണങ്ങളിൽ നിന്നും അതീതനാണെന്നു അറിയുന്നവൻ ബ്രഹ്മലോകം പ്രാപിക്കുന്നു.

20. ഗുണാനേതാനതീത്യ ത്രീന്ദേഹീ ദേഹസമുദ്ഭവാന്‍
ജന്മമൃത്യുജരാദുഃഖൈര്‍വിമുക്തോഽമൃതമശ്നുതേ

ആത്മാവ് എല്ലാ ഗുണങ്ങളിൽ നിന്നും അതീതനായി, ജനനമരണവാർധക്യദുഖങ്ങളിൽനിന്നും മോചനം പ്രാപിക്കുമ്പോൾ മോക്ഷം അനുഭവിക്കുന്നു.

അര്‍ജുന ഉവാച

21. കൈര്‍ലിംഗൈസ്ത്രീന് ഗുണാനേതാനതീതോ ഭവതി പ്രഭോ
കിമാചാരഃ കഥം ചൈതാംസ്ത്രീന്‍ ഗുണാനതിവര്‍ത്തതേ

അര്‍ജുനന്‍ പറഞ്ഞു: ഹേ പ്രഭോ! ഈ മൂന്നു ഗുണങ്ങളെ അതി വര്‍ത്തിച്ചവൻ്റെ ലക്ഷണങ്ങളേതൊക്കെയാണ്? അവൻ്റെ പെരുമാറ്റം എപ്രകാരമുള്ളതായിരിക്കും? എങ്ങനെയാണ് ഈ മൂന്നു ഗുണങ്ങളെ അതിവര്‍ത്തിക്കുന്നത്?

ശ്രീഭഗവാനുവാച

22. പ്രകാശം ച പ്രവൃത്തിം ച മോഹമേവ ച പാണ്ഡവ
ന ദ്വേഷ്ടി സമ്പ്രവൃത്താനി ന നിവൃത്താനി കാംക്ഷതി


23. ഉദാസീനവദാസീനോ ഗുണൈര്‍യോ ന വിചാല്യതേ
ഗുണാ വര്‍ത്തന്ത ഇത്യേവം യോഽവതിഷ്ഠതി നേങ്ഗതേ


24. സമദുഃഖസുഖഃ സ്വസ്ഥഃ സമലോഷ്ടാശ്മകാഞ്ചനഃ
തുല്യപ്രിയാപ്രിയോ ധീരസ്തുല്യനിന്ദാത്മസംസ്തുതിഃ


25. മാനാപമാനയോസ്തുല്യസ്തുല്യോ മിത്രാരിപക്ഷയോഃ
സര്‍വാരംഭപരിത്യാഗീ ഗുണാതീതഃ സ ഉച്യതേ

ഭഗവാന്‍ പറഞ്ഞു: ആരാണോ സത്വഗുണകാര്യമായ പ്രകാശവും, രജോഗുണകാര്യമായ പ്രവൃത്തിയും, തമോഗുണകാര്യമായ മോഹവും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവയെ ദ്വേഷിക്കാതിരി ക്കുകയും, അവ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അവയെ കാംക്ഷിക്കാ തിരിക്കുകയും ചെയ്യുന്നത്; ആരാണോ ഉദാസീനനായിരിക്കുകയും, ഗുണങ്ങളാല്‍ വിചലിതനാകാതിരിക്കുകയും, ഗുണങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞ് ഇളകാതിരിക്കുകയും ചെയ്യുന്നത്; ആരാണോ സുഖദുഃഖങ്ങളെയും, സ്വര്‍ണ്ണത്തിനെയും മണ്‍കട്ടയെയും, പ്രിയത്തെയും അപ്രിയത്തെയും, സ്തുതിയെയും നിന്ദയെയും തുല്യമായി കാണുകയും ചെയ്യുന്നത്; ആരാണോ മാനാപമാനങ്ങള്‍ ശത്രുമിത്രങ്ങള്‍ എന്നിവയെ തുല്യമായി കാണുകയും, എല്ലാ പ്രവൃത്തികളെയും ത്യജിക്ഷിക്കുകയും ചെയ്യുന്നത് അവന്‍ ത്രിഗുണാതീതന്‍ (മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചവന്‍) ആകുന്നു.

26. മാം ച യോഽവ്യഭിചാരേണ ഭക്തിയോഗേന സേവതേ
സ ഗുണാന്‍ സമതീത്യൈതാന്‍ ബ്രഹ്മഭൂയായ കല്പതേ

ഏതൊരുവനാണോ അചഞ്ചലമായ ഭക്തിയോടെ എന്നെ ഭജിക്കുന്നത് അവന്‍ ത്രിഗുണങ്ങളെ അതിവര്‍ത്തിച്ച് ബ്രഹ്മഭാവത്തെ പ്രാപിക്കുവാന്‍ യോഗ്യനാകുന്നു.

27. ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച
ശാശ്വതസ്യ ച ധര്‍മ്മസ്യ സുഖസ്യൈകാന്തികസ്യ ച

ഞാൻ ബ്രഹ്മത്തിൻ്റെയും മോക്ഷത്തിൻ്റെയും ധർമത്തിൻ്റെയും പരമമായ ആനന്ദത്തിൻ്റെയും ആസ്ഥനമാകുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ഗുണത്രയവിഭാഗയോഗോ നാമ ചതുര്‍ദശോഽധ്യായഃ