loader image

അദ്ധ്യായം 2
സാംഖ്യയോഗഃ

Chapter-2: Sankhyayoga (72 verses)

സഞ്ജയ ഉവാച

1. തം തഥാ കൃപയാവിഷ്ടമശ്രുപൂര്‍ണാകുലേക്ഷണം
വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ

സഞ്ജയന്‍ പറഞ്ഞു: അങ്ങനെ മനസ്സലിഞ്ഞവനും, കണ്ണീര്‍ നിറഞ്ഞ കണ്ണുകളോടുകൂടിയവനും ദുഃഖിക്കുന്നവനുമായ അര്‍ജുനനോടു ശ്രീകൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു.

ശ്രീഭഗവാനുവാച

2. കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം
അനാര്യജുഷ്ടമസ്വര്‍ഗ്യമകീര്‍ത്തികരമര്‍ജുന

ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ വീരന്മാർക്ക് ചേരാത്തതും അപമാനകാരവുമായ ഒരവസ്ഥ നിനക്ക് എവിടെനിന്നു വന്നുചേർന്നു?

3. ക്ലൈബ്യം മാ സ്മ ഗമഃ പാര്‍ഥ നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ

പാര്‍ത്ഥാ, പൌരുഷമില്ലായ്മ നിനക്കു വന്നു കൂടാ. ഇതു നിനക്കു ചേരില്ല.  ഹൃദയ ദൌര്‍ബല്യം കൈവിട്ടു നീ എഴുന്നേ‍ല്‍ക്കു.

അര്‍ജുന ഉവാച

4. കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധുസൂദന
ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാര്‍ഹാവരിസൂദന

അര്‍ജുനന്‍ ചോദിച്ചു: ഹേ  മധുസൂധനാ, പൂജിക്കേണ്ടവരായ ഭീഷ്മ ദ്രോണാദികളോട് എങ്ങിനെ ഞാൻ യുദ്ധം ചെയ്യും?

5. ഗുരൂനഹത്വാ ഹി മഹാനുഭാവാന്‍
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീഹ ലോകേ
ഹത്വാര്‍ഥകാമാംസ്തു ഗുരൂനിഹൈവ
ഭുഞ്ജീയ ഭോഗാന്‍ രുധിരപ്രദിഗ്ധാന്‍

മഹാന്മാരായ ആചാര്യന്മാരെ വധിക്കുന്നതിലും നല്ലതു ഭിക്ഷാടനം കൊണ്ട് ഉപജീവനം കഴിക്കുന്നതാണ്. അവരെ കൊല്ലുകയാണെങ്കിൽ ഈ ലോകത്തിലെ എല്ലാ സുഖാനുഭവങ്ങളും പാപപങ്കിലമായിത്തീരും.

6. ന ചൈതദ്വിദ്മഃ കതരന്നോ ഗരീയോ
യദ്വാ ജയേമ യദി വാ നോ ജയേയുഃ
യാനേവ ഹത്വാ ന ജിജീവിഷാമഃ
തേഽവസ്ഥിതാഃ പ്രമുഖേ ധാര്‍തരാഷ്ട്രാഃ

അവർ ഞങ്ങളെ കീഴടക്കുന്നതോ, ഞങ്ങൾ അവരെ ജയിക്കുന്നതോ ഏതാണ് അഭികാമ്യമെന്ന്‌ പറയുക വയ്യ. ആരെ വധിച്ചിട്ട് നാം ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലയോ ആ ധൃതരാഷ്ട്രപുത്രന്മാരാണ് മുമ്പില്‍ വന്നു നില്ക്കുന്നത്.

7. കാര്‍പണ്യദോഷോപഹതസ്വഭാവഃ
പൃച്ഛാമി ത്വാം ധര്‍മ്മസമ്മൂഢചേതാഃ
യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ
ശിഷ്യസ്തേഽഹം ശാധി മാം ത്വാം പ്രപന്നം

ദൈന്യത കൊണ്ടു ബുദ്ധികെട്ടവനും ധ‍ര്‍മ്മ വിഷയത്തില്‍ വിവേകം നശിച്ചവനുമായ ഞാന്‍, അങ്ങയോടു ചോദിക്കുന്നു. ഏതൊന്നു തീ‍ര്‍ച്ചയായും ശ്രേയസ്കരമാകുമോ അതെനിക്ക് പറഞ്ഞു തരിക. ഞാന്‍ അങ്ങയുടെ ശിഷ്യനാണ്. അങ്ങയെ ശരണം പ്രാപിച്ച എന്നെ വേണ്ടവണ്ണം ഉപദേശിച്ചാലും.

8. ന ഹി പ്രപശ്യാമി മമാപനുദ്യാദ്
യച്ഛോകമുച്ഛോഷണമിന്ദ്രിയാണാം
അവാപ്യ ഭൂമാവസപത്നമൃദ്ധം
രാജ്യം സുരാണാമപി ചാധിപത്യം

ഭൂമിയില്‍ ശത്രുക്കളില്ലാത്തതും സമൃദ്ധിയുള്ളതുമായ രാജ്യവും,  ദേവന്മാരുടെ മേല്‍ പോലും ആധിപത്യവും ലഭിച്ചാലും,  ഇന്ദ്രിയങ്ങളെ ശോഷിപ്പിച്ചു കൊണ്ടിരിക്കുന്ന എൻ്റെ ദുഃഖത്തെ അകറ്റുന്ന യതൊന്നും ഞാന്‍ കാണുന്നില്ല.

സഞ്ജയ ഉവാച

9. ഏവമുക്ത്വാ ഹൃഷീകേശം ഗുഡാകേശഃ പരന്തപ
ന യോത്സ്യ ഇതി ഗോവിന്ദമുക്ത്വാ തൂഷ്ണീം ബഭൂവ ഹ

സഞ്ജയന്‍ പറഞ്ഞു: ശത്രുനാശകനായ അര്‍ജുനന്‍, ഞാന്‍ യുദ്ധം ചെയ്കയില്ല എന്ന് പറഞ്ഞു മൗനം അവലംബിച്ചു.

10. തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത
സേനയോരുഭയോര്‍മധ്യേ വിഷീദന്തമിദം വചഃ

ഹേ ഭരതവംശജാ, രണ്ട് സേനയ്ക്കിടയിലും വിഷണ്ണനായി നില്ക്കുന്ന അവനോടു മന്ദഹസിച്ചുകൊണ്ടെന്നവണ്ണം ഹൃഷികേശനായ ഭഗവാന്‍ ഇങ്ങനെ അരുളിച്ചെയ്തു.

ശ്രീഭഗവാനുവാച

11. അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ

ആരെക്കുറിച്ചാണോ ദുഖിക്കപ്പെടാതിരിക്കേണ്ടത്, അവരെച്ചൊല്ലിയാണ് നീ ദുഖിക്കുന്നത്. എന്നിട്ടും നീ അറിവുള്ളവരെപ്പോലെ സംസാരിക്കുന്നു. വിജ്ഞാനികൾ ജീവിച്ചിരിക്കുന്നവരെയോ, മരിച്ചുപോയവരെയോ കുറിച്ച് ദുഖിക്കുകയില്ല.

12. ന ത്വേവാഹം ജാതു നാസം ന ത്വം നേമേ ജനാധിപാഃ
ന ചൈവ ന ഭവിഷ്യാമഃ സര്‍വ്വേ വയമതഃ പരം

ഞാനോ ഈ രാജാക്കന്മാരോ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല. ഇനി ഏതെങ്കിലും കാലത്തു ഇല്ലാതാകുകയുമില്ല.

13. ദേഹിനോഽസ്മിന്യഥാ ദേഹേ കൌമാരം യൌവനം ജരാ
തഥാ ദേഹാന്തരപ്രാപ്തിര്‍ധീരസ്തത്ര ന മുഹ്യതി

ആത്മാവിനു ഈ ദേഹത്തിൽ കൗമാരം, യൗവനം, ജര തുടങ്ങിയവ എങ്ങിനെയാണോ, അതുപോലെ തന്നെയാണ് മറ്റൊരു ദേഹത്തെ പ്രാപിക്കുന്നതും. ബുദ്ധിമാൻ അതേക്കുറിച്ചു വിചാരപ്പെടാറില്ല.

14. മാത്രാസ്പര്‍ശാസ്തു കൌന്തേയ ശീതോഷ്ണസുഖദുഃഖദാഃ
ആഗമാപായിനോഽനിത്യാസ്താംസ്തിതിക്ഷസ്വ ഭാരത

ഹേ കുന്തീപുത്രാ, ഇന്ദ്രിയങ്ങൾക്ക് വസ്തുക്കളുമായുള്ള ബന്ധം ശീതവും ഉഷ്ണവും സുഖവും ദുഖവും ഉണ്ടാക്കുന്നു. അവ അസ്ഥിരങ്ങളാണ്. നീ അവയെ ധൈര്യപൂർവം നേരിടണം.

15. യം ഹി ന വ്യഥയന്ത്യേതേ പുരുഷം പുരുഷര്‍ഷഭ
സമദുഃഖസുഖം ധീരം സോഽമൃതത്വായ കല്പതേ

പുരുഷശ്രേഷ്ഠാ, ഇവയൊന്നും സ്വാധീനിക്കാത്ത, സുഖവും ദുഖവും തുല്യമായ, ബുദ്ധിമാൻ മോക്ഷപ്രാപ്തിക്ക് അർഹനാകുന്നു.

16. നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷ്ടോഽന്തസ്ത്വനയോസ്തത്ത്വദര്‍ശിഭിഃ

സ്ഥിരവും അസ്ഥിരവുമായ കാര്യങ്ങളെക്കുറിച്ചുള്ള യാഥാർത്ഥബോധം ജ്ഞാനിക്കുണ്ടാകും. എന്നാൽ സ്ഥിരമായിട്ടുള്ളതെന്തെന്നു കേട്ടുകൊള്ളുക.

17. അവിനാശി തു തദ്വിദ്ധി യേന സര്‍വ്വമിദം തതം
വിനാശമവ്യയസ്യാസ്യ ന കശ്ചിത് കര്‍തുമര്‍ഹതി

ഏതൊന്നാണോ എല്ലാത്തിലും വ്യാപിച്ചിരിക്കുന്നത്, ഏതൊന്നാണോ ആർക്കും നശിപ്പിക്കുവാൻ സാധിക്കാത്തത്, അത് സ്ഥിരമാണെന്നു മനസ്സിലാക്കുക. എന്താണ് അസ്ഥിരമായതു – കേട്ടാലും

18. അന്തവന്ത ഇമേ ദേഹാ നിത്യസ്യോക്താഃ ശരീരിണഃ
അനാശിനോഽപ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത

ആത്മാവ് ധരിച്ചിരിക്കുന്ന ഈ ശരീരത്തിന് അന്ത്യമുണ്ട്.എന്നാൽ ആത്മാവ് ശാശ്വതവും അപരിമിതവും ആകുന്നു.അതുകൊണ്ടു അർജുനാ, യുദ്ധം ചെയ്താലും.

19. യ ഏനം വേത്തി ഹന്താരം യശ്ചൈനം മന്യതേ ഹതം
ഉഭൌ തൌ ന വിജാനീതോ നായം ഹന്തി ന ഹന്യതേ

ആത്മാവിനെ ഹനിക്കുവാൻ കഴിയുമെന്ന് വിചാരിക്കുന്നവർ മൂഢനാണ്. ആത്മാവിനു നാശമില്ല. നാശത്തിനു കരണമാവുകയുമില്ല.

20. ന ജായതേ മ്രിയതേ വാ കദാചിദ്
നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വതോഽയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ

ആത്മാവിനു ജനനമരണാദികളില്ല. ദേഹത്തോടൊപ്പം ആത്മാവ് നശിക്കുകയില്ല.

21. വേദാവിനാശിനം നിത്യം യ ഏനമജമവ്യയം
കഥം സ പുരുഷഃ പാര്‍ഥ കം ഘാതയതി ഹന്തി കം

ആത്മാവ് നാശമില്ലാത്തതാണെന്നു അറിയുന്നവൻ എങ്ങിനെ മറ്റൊരാളെ വധിക്കും? അല്ലെങ്കിൽ വധിക്കുന്നതിനു കാരണമാകും?

22. വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോഽപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ

മനുഷ്യന്‍ എങ്ങിനെ കീറിയ വസ്ത്രങ്ങള്‍ വെടിഞ്ഞു വേറെ പുതിയവ സ്വീകരിക്കുന്നുവോ, അതുപോലെ ആത്മാവ് ജീ‍ര്‍ണ്ണിച്ച ദേഹങ്ങള്‍ വെടിഞ്ഞു വേറെ ദേഹങ്ങള്‍ കൈകൊള്ളുന്നു.

23. നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ

ആത്മാവിനെ ആയുധത്തിനു മുറിവേൽപ്പിക്കുവാനോ, അഗ്നിക്ക് ദഹിപ്പിക്കുവാനോ, വെള്ളത്തിന് നനയ്ക്കുവാനോ, വായുവിന് ഉണക്കുവാനോ സാധ്യമല്ല.

24. അച്ഛേദ്യോഽയമദാഹ്യോഽയമക്ലേദ്യോഽശോഷ്യ ഏവ ച
നിത്യഃ സര്‍വ്വഗതഃ സ്ഥാണുരചലോഽയം സനാതനഃ 

ഇവന്‍(ആത്മാവ് ) ഛേദിക്കപ്പെടാത്തവനാണ്. ഇവന്‍ ദഹിപ്പിക്കപ്പെടാന്‍ കഴിയാത്തവനാണ്. നനയാത്തവനാണ്. ഉണങ്ങാത്തവനുമാണ്. ഇവന്‍ നിത്യനും സര്‍വവ്യാപിയും സ്ഥിരസ്വഭാവനും ശാശ്വതനുമാണ്.

25. അവ്യക്തോഽയമചിന്ത്യോഽയമവികാര്യോഽയമുച്യതേ
തസ്മാദേവം വിദിത്വൈനം നാനുശോചിതുമര്‍ഹസി

ഇന്ദ്രിയങ്ങൾക്ക് ഗ്രഹിക്കുവാൻ കഴിയാത്തതും, മനസ്സിന് ഗോചരമല്ലാത്തതും, ഒരിക്കലും നാശമില്ലത്തതും, മാറ്റങ്ങളില്ലാത്തതുമാണ് ആത്മാവ് എന്നറിഞ്ഞിട്ടും നീ ദുഖിക്കുന്നതിനർത്ഥമില്ല.

26. അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം
തഥാപി ത്വം മഹാബാഹോ നൈവം ശോചിതുമര്‍ഹസി

എപ്പോഴും ജനനമരണങ്ങൾക്കു വിധേയനാണ് ഇവൻ എന്ന് ധരിക്കുന്നതായാലും ഹേ അർജുന! നീ ദുഖിക്കുന്നതിൽ അർത്ഥമില്ല.

27. ജാതസ്യ ഹി ധ്രുവോ മൃത്യുര്‍ധ്രുവം ജന്മ മൃതസ്യ ച
തസ്മാദപരിഹാര്യേഽര്‍ഥേ ന ത്വം ശോചിതുമര്‍ഹസി

ജനിച്ചവന് മരണം നിശ്ചിതമാണ്. മരിച്ചവന് ജനനവും നിശ്ചിതമാണ്. അതുകൊണ്ട് പരിഹാരമില്ലാത്ത കാര്യത്തില്‍ ദുഃഖിക്കുന്നത് നിനക്ക് ഉചിതമല്ല.

28. അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത
അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ

എല്ലാ ജീവജാലങ്ങളുടെയും ആദ്യവും അന്തവും ഒരുപോലെ അജ്ഞാതമാണ്. കേവലം മദ്ധ്യം മാത്രമാണ് അറിയുന്നത്. അതിനെച്ചൊല്ലി ദുഖിക്കാനെന്തിരിക്കുന്നു?

29. ആശ്ചര്യവത്പശ്യതി കശ്ചിദേനം
ആശ്ചര്യവദ്വദതി തഥൈവ ചാന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത്.

ഒരാള്‍ ഇവനെ (ആത്മാവിനെ) ഒരു അത്ഭുതവസ്തു പോലെ കാണുന്നു. മറ്റൊരാള്‍ അതുപോലെ അത്ഭുതവസ്തുപോലെ ഇവനെക്കുറിച്ച് പറയുന്നു. വേറൊരാള്‍ അത്ഭുതവസ്തു പോലെ ഇവനെക്കുറിച്ച് കേള്‍ക്കുകയും ചെയ്യുന്നു. ശ്രവിച്ചിട്ടും ഒരാളും വേണ്ടവണ്ണം ഇവനെ അറിയുന്നില്ല.

30. ദേഹീ നിത്യമവധ്യോഽയം ദേഹേ സര്‍വ്വസ്യ ഭാരത
തസ്മാത്സര്‍വ്വാണി ഭൂതാനി ന ത്വം ശോചിതുമര്‍ഹസി

എല്ലാവരുടെയും ശരീരത്തിൽ കുടികൊള്ളുന്ന ആത്മാവ് നാശമില്ലാത്തതാണ്.. അതിനാല്‍ യാതൊരു ജീവിയെക്കുറിച്ചും നീ ദുഖിക്കേണ്ടതില്ല.

31. സ്വധര്‍മ്മമപി ചാവേക്ഷ്യ ന വികമ്പിതുമര്‍ഹസി
ധര്‍മ്മാദ്ധി യുദ്ധാച്ഛ്രേയോഽന്യത്ക്ഷത്രിയസ്യ ന വിദ്യതേ

സ്വധർമത്തെക്കുറിച്ചു ചിന്തിക്കുമ്പോഴും നീ അസ്ഥിരചിത്തനാകേണ്ടതില്ല. ഒരു ക്ഷത്രിയന് ധർമയുദ്ധത്തേക്കാൾ ശ്രേഷ്ഠമായ ഒരു കർത്തവ്യമില്ല.

32. യദൃച്ഛയാ ചോപപന്നം സ്വര്‍ഗ്ഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാഃ പാര്‍ഥ ലഭന്തേ യുദ്ധമീദൃശം

ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നുകിട്ടിയ സ്വര്‍ഗ്ഗവാതില്‍ പോലെയാണ്. ഹേ പാര്‍ത്ഥ, ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്ക് മാത്രമാണ് ഈ വിധമുള്ള യുദ്ധം ലഭിക്കുന്നത്‌.

33. അഥ ചേത്ത്വമിമം ധര്‍മ്യം സംഗ്രാമം ന കരിഷ്യസി
തതഃ സ്വധര്‍മ്മം കീര്‍തിം ച ഹിത്വാ പാപമവാപ്സ്യസി

എന്നാൽ ഈ ധർമയുദ്ധത്തിൽ നീ ഭാഗഭാക്കാവുവാൻ തയ്യാറല്ലെങ്കിൽ, സ്വധർമത്തെയും പ്രശസ്തിയേയും അവഗണിച്ചതിനുള്ള പാപം നീ അനുഭവിക്കേണ്ടതായി വരും..

34. അകീര്‍തിം ചാപി ഭൂതാനി കഥയിഷ്യന്തി തേഽവ്യയാം
സംഭാവിതസ്യ ചാകീര്‍ത്തിര്‍മരണാദതിരിച്യതേ

ജനങ്ങളും നിന്നെക്കുറിച്ചു അപവാദങ്ങൾ പരത്തും. ആദരണീയനായ ഒരു വ്യക്തിക്ക് ദുഷ്‌പേര് മരണത്തേക്കാൾ കഠോരമാണ്

35. ഭയാദ്രണാദുപരതം മംസ്യന്തേ ത്വാം മഹാരഥാഃ
യേഷാം ച ത്വം ബഹുമതോ ഭൂത്വാ യാസ്യസി ലാഘവം

ഭയംകൊണ്ടു യുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞവനായി മഹാരഥന്മാര്‍ നിന്നെ കണക്കാക്കും. അവര്‍ക്കെല്ലാം ബഹുമാന്യനായി ഇരിക്കുന്ന നീ അങ്ങിനെ നിസ്സാരനായി തീരും.

36. അവാച്യവാദാംശ്ച ബഹൂന്വദിഷ്യന്തി തവാഹിതാഃ
നിന്ദന്തസ്തവ സാമര്‍ഥ്യം തതോ ദുഃഖതരം നു കിം

ശത്രുക്കള്‍ നിൻ്റെ കഴിവിനെ നിന്ദിച്ചുകൊണ്ടു വളരെ ദൂഷണം പറയുകയും ചെയ്യും. അതിനേക്കാള്‍ കൂടുതല്‍ ദുഃഖകരമായി എന്തുണ്ട്.

37. ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ 

മരിച്ചാല്‍ സ്വര്‍ഗ്ഗം നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്.

38. സുഖദുഃഖേ സമേ കൃത്വാ ലാഭാലാഭൌ ജയാജയൌ
തതോ യുദ്ധായ യുജ്യസ്വ നൈവം പാപമവാപ്സ്യസി

സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും ജയപരാജയങ്ങളും തുല്യമായികരുതി യുദ്ധത്തിന് നീ ഒരുങ്ങുക. ഇങ്ങിനെയായാല്‍ പാപം നിന്നെ ബാധിക്കുകയില്ല.

39. ഏഷാ തേഽഭിഹിതാ സാംഖ്യേ ബുദ്ധിര്‍യോഗേ ത്വിമാം ശൃണു
ബുദ്ധ്യാ യുക്തോ യയാ പാര്‍ഥ കര്‍മബന്ധം പ്രഹാസ്യസി

സാംഖ്യസിദ്ധാന്തപ്രകാരമുള്ള ജ്ഞാനമാണ് നിനക്ക് ഇതുവരെ ഉപദേശിച്ചത്. ഇനി യോഗവിഷയത്തെക്കുറിച്ചു കേൾക്കുക. അതറിഞ്ഞാൽ കർമബന്ധങ്ങളിൽ നിന്നും മുക്തനാകുവാൻ നിനക്ക് കഴിയും.

40. നേഹാഭിക്രമനാശോഽസ്തി പ്രത്യവായോ ന വിദ്യതേ
സ്വല്പമപ്യസ്യ ധര്‍മ്മസ്യ ത്രായതേ മഹതോ ഭയാത്

ഇതിൽ ആപത്തുകളില്ല. യോഗവിഷയത്തിലുള്ള ജ്ഞാനത്തിൻ്റെ ശകലം പോലും ഒരാളെ ഭയത്തിൽനിന്നു രക്ഷിക്കുന്നതാണ്.

41. വ്യവസായാത്മികാ ബുദ്ധിരേകേഹ കുരുനന്ദന
ബഹുശാഖാ ഹ്യനന്താശ്ച ബുദ്ധയോഽവ്യവസായിനാം

സമചിത്തനായ യോഗി തൻ്റെ ലക്ഷ്യത്തില്‍ എകാഗ്രമനസ്കനാണ്. സമചിത്തരല്ലാത്തവരുടെ ബുദ്ധി ഒന്നും നിശ്ചയിക്കാന്‍ കഴിയാതെ പല വിഷയങ്ങളില്‍ അനന്തമായി വ്യാപാരിക്കും.

42. യാമിമാം പുഷ്പിതാം വാചം പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാര്‍ഥ നാന്യദസ്തീതി വാദിനഃ

43. കാമാത്മാനഃ സ്വര്‍ഗ്ഗപരാ ജന്മകര്‍മഫലപ്രദാം
ക്രിയാവിശേഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി

44. ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃതചേതസാം
വ്യവസായാത്മികാ ബുദ്ധിഃ സമാധൌ ന വിധീയതേ (44)

ഹേ പാർത്ഥ! വേദങ്ങളിൽ പ്രിയമുള്ളവർ അനേകം കാര്യങ്ങൾ പറയുന്നു, “ഇനി മറ്റൊന്നും ഇല്ല” എന്ന്. ഭോഗചിത്തരായ അവർ സുഖവും സ്ഥാനങ്ങളും പുതിയ ജന്മവും ലഭിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചു ഭംഗിയുള്ള വാക്കുകളിൽ പറയുന്നു. ഭോഗത്തിനും സ്ഥാനത്തിനും കാംക്ഷിക്കുന്ന ഇത്തരം ഉപദേശങ്ങളിൽ മനസ്സ് പതിയുന്നവർ സ്ഥിരചിത്തരായിരിക്കില്ല. അവർ ധ്യാനത്തിനും സമാധിക്കും യോഗ്യരല്ല.

45. ത്രൈഗുണ്യവിഷയാ വേദാ നിസ്ത്രൈഗുണ്യോ ഭവാര്‍ജുന
നിര്‍ദ്വന്ദ്വോ നിത്യസത്ത്വസ്ഥോ നിര്‍യോഗക്ഷേമ ആത്മവാന്‍

അര്‍ജുനാ, വേദങ്ങള്‍ ത്രിഗുണാത്മകങ്ങളാണ്. നീ ദ്വന്ദരഹിതനും സത്യനിഷ്ഠനും യോഗക്ഷേമങ്ങള്‍ ഗണിക്കാത്തവനും ആത്മനിഷ്ഠനും ആയിത്തീരുക.

46. യാവാനര്‍ഥ ഉദപാനേ സര്വതഃ സംപ്ലുതോദകേ
താവാന്‍സര്‍വ്വേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ

വെള്ളപ്പൊക്കമുള്ള സ്ഥലത്തു ജലാശയമെന്നപോലെയെ, ആത്മജ്ഞാനിയായ ബ്രഹ്മനിഷ്ഠന് വേദങ്ങൾ പ്രയോജനപ്പെടുകയുള്ളൂ.

47. കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മഫലഹേതുര്‍ഭൂര്‍മാ തേ സംഗോഽസ്ത്വകര്‍മണി

കർമം ചെയ്യുവാനല്ലാതെ കര്മഫലത്തെ ആഗ്രഹിക്കുവാൻ നിനക്കധികാരമില്ല. കർമഫലം ഒരിക്കലും നിൻ്റെ ലക്ഷ്യമാകരുത്. കർമത്തിൽ നിന്ന് മാറി നിൽക്കുവാനും നീ ആഗ്രഹിച്ചു കൂടാ.

48. യോഗസ്ഥഃ കുരു കര്‍മാണി സംഗം ത്യക്ത്വാ ധനഞ്ജയ
സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ

ധനഞ്ജയാ! യോഗനിഷ്ഠനായി, ആസക്തിവെടിഞ്ഞു ഫലം ലഭിക്കുന്നതിലും ലഭിക്കാതിരിക്കുന്നതിലും സമചിത്തത പാലിച്ച് ക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. സമചിത്തതയാണ് യോഗമെന്ന് പറയപ്പെടുന്നത്‌.

49. ദൂരേണ ഹ്യവരം കര്‍മ ബുദ്ധിയോഗാദ്ധനഞ്ജയ
ബുദ്ധൌ ശരണമന്വിച്ഛ കൃപണാഃ ഫലഹേതവഃ

ധനഞജയാ, കര്‍മയോഗത്തെക്കാള്‍ വളരെ നികൃഷ്ടമാണ് ഫലാപേക്ഷയോടുകൂടി ചെയ്യുന്ന ക‍ര്‍മ്മം. ബുദ്ധിയോഗത്തില്‍ അതായത് സമചിത്തതയോട് കൂടിയ ക‍ര്‍മ്മത്തില്‍ ശരണം തേടുക. ഫലത്തിനുവേണ്ടി ക‍ര്‍മ്മം ചെയ്യുന്നവ‍ര്‍ നിര്ഭാഗ്യവാന്മാരാണ്. .

50. ബുദ്ധിയുക്തോ ജഹാതീഹ ഉഭേ സുകൃതദുഷ്കൃതേ
തസ്മാദ്യോഗായ യുജ്യസ്വ യോഗഃ കര്‍മസു കൌശലം

സമബുദ്ധിയുള്ളവന്‍ ഈ ലോകത്ത് വച്ചുതന്നെ പുണ്യ പാപങ്ങള്‍ രണ്ടും ത്യജിക്കുന്നു. അതുകൊണ്ട് കര്‍മ്മയോഗത്തിനായി ഒരുങ്ങുക. യോഗം പ്രവൃത്തിയിലുള്ള സാമര്‍ത്ഥ്യം തന്നെയാകുന്നു.

51. കർമ്മജം ബുദ്ധിയുക്താ ഹി ഫലം ത്യക്ത്വാ മനീഷിണഃ
ജന്മബന്ധവിനിര്‍മുക്താഃ പദം ഗച്ഛന്ത്യനാമയം

സമബുദ്ധിയുള്ളവരായ വിവേകികള്‍ ക‍ര്‍മ്മം കൊണ്ടുണ്ടാകുന്ന ഫലം ത്യജിച്ചിട്ടു ജന്മബന്ധത്തില്‍നിന്നു മോചനം നേടി മോക്ഷത്തെ പ്രാപിക്കുന്നു.

52. യദാ തേ മോഹകലിലം ബുദ്ധിര്‍വ്യതിതരിഷ്യതി
തദാ ഗന്താസി നിര്‍വ്വേദം ശ്രോതവ്യസ്യ ശ്രുതസ്യ ച

മോഹങ്ങളിൽ നിന്നും ബുദ്ധി വിമുക്തമാകുമ്പോൾ, നീ വേദാർത്ഥങ്ങളെക്കുറിച്ചു ചിന്തിച്ചു ആശയക്കുഴപ്പമുണ്ടാക്കുകയില്ല.

53. ശ്രുതിവിപ്രതിപന്നാ തേ യദാ സ്ഥാസ്യതി നിശ്ചലാ
സമാധാവചലാ ബുദ്ധിസ്തദാ യോഗമവാപ്സ്യസി

പലതരം ഉപദേശങ്ങള്‍ കേട്ടതു മൂലം പതറിപ്പോയ നിൻ്റെ ബുദ്ധി എപ്പോള്‍ ഇളക്കമറ്റ് സമാധിയില്‍ സ്ഥിരമായി നില്‍ക്കുമോ അപ്പോള്‍ നിനക്ക് ആത്മജ്ഞാനം ലഭിക്കും.

അര്‍ജുന ഉവാച

54. സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ
സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം

അര്‍ജുനന്‍ ചോദിച്ചു: ഹേ കേശവാ, സമാധിസ്ഥനായ സ്ഥിതപ്രജഞൻ്റെ ലക്ഷണമെന്താണ്? സ്ഥിതപ്രജ്ഞന്‍ എന്ത് സംസാരിക്കും? എങ്ങിനെ സ്ഥിതിചെയ്യും? എങ്ങിനെ സഞ്ചരിക്കും?

ശ്രീഭഗവാനുവാച

55. പ്രജഹാതി യദാ കാമാന്‍ സര്‍വ്വാ‍ന്‍ പാര്‍ഥ മനോഗതാന്‍
ആത്മന്യേവാത്മനാ തുഷ്ടഃ സ്ഥിതപ്രജ്ഞസ്തദോച്യതേ

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ പാര്‍ത്ഥ, മനുഷ്യന്‍ എപ്പോള്‍ ആത്മജ്ഞാനത്തിൽ സന്തുഷ്ടനായി മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളേയും ഉപേക്ഷിക്കുന്നുവോ, അപ്പോള്‍ അവന്‍ സ്ഥിതപ്രജഞന്‍ എന്ന് പറയപ്പെടുന്നു.

56. ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്പൃഹഃ
വീതരാഗഭയക്രോധഃ സ്ഥിതധീര്‍മുനിരുച്യതേ

വിഷമങ്ങളിൽ പതറാത്ത മനസ്സുള്ളവനും  സുഖങ്ങളില്‍ താല്പര്യമില്ലാത്തവനും രാഗം, ഭയം, കോപം, ഇവയില്ലാത്തവനുമായ പുരുഷന്‍ സ്ഥിതപ്രജ്ഞനായ മുനി എന്നറിയപ്പെടുന്നു.

57. യഃ സര്‍വ്വത്രാനഭിസ്നേഹസ്തത്തത്പ്രാപ്യ ശുഭാശുഭം
നാഭിനന്ദതി ന ദ്വേഷ്ടി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ

ഏതൊരാള്‍ എല്ലാത്തിലും ആസക്തി വിട്ടവനായി നന്മയിലും തിന്മയിലും സന്തോഷിക്കുകയും വിഷമിക്കുകയും ചെയ്യുന്നില്ലയോ അവൻ്റെ പ്രജഞ പ്രതിഷ്ഠിതമാണ്.

58. യദാ സംഹരതേ ചായം കൂര്‍മോംഗാനീവ സര്‍വ്വശഃ
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ

ആമ എല്ലാ ഭാഗത്തു നിന്നും അതിൻ്റെ അവയവങ്ങളെയെന്നോണം, വിഷയവസ്തുക്കളിൽ നിന്നും ഇന്ദ്രിയങ്ങളെ പിൻവലിക്കുവാൻ കഴിയുന്നവൻ സ്ഥിതപ്രജ്ഞൻ ആയിത്തീരുന്നു.

59. വിഷയാ വിനിവര്‍തന്തേ നിരാഹാരസ്യ ദേഹിനഃ
രസവര്‍ജം രസോഽപ്യസ്യ പരം ദൃഷ്ട്വാ നിവര്‍തതേ

ഇന്ദ്രിയങ്ങള്‍ കൊണ്ടു വിഷയങ്ങള്‍ അനുഭവിക്കാത്ത മനുഷ്യന് വിഷയങ്ങള്‍ അകന്നു പോകുന്നു. എന്നാല്‍ ആസക്തി അവശേഷിക്കുന്നു. പരമാത്മാവിനെ പ്രാപിക്കുമ്പോള്‍ അവൻ്റെ ആസക്തിയും വിട്ടുപോകുന്നു.

60. യതതോ ഹ്യപി കൌന്തേയ പുരുഷസ്യ വിപശ്ചിതഃ
ഇന്ദ്രിയാണി പ്രമാഥീനി ഹരന്തി പ്രസഭം മനഃ

ഹേ കുന്തീപുത്രാ, ഇന്ദ്രിയനിഗ്രഹത്തിനായി പ്രയത്നിക്കുന്ന വിദ്വാനായ പുരുഷൻ്റെ മനസ്സിനെപ്പോലും ക്ഷോഭിച്ചിരിക്കുന്ന ഇന്ദ്രിയങ്ങ‌‍ള്‍ ബലാല്‍ക്കാരമായി വശത്താക്കുന്നു.

61. താനി സര്‍വ്വാണി സംയമ്യ യുക്ത ആസീത മത്പരഃ
വശേ ഹി യസ്യേന്ദ്രിയാണി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ

ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച ശേഷം എന്നെത്തന്നെ ഏകാഗ്രതയോടുകൂടെ ധ്യാനിക്കണം. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നവൻ സ്ഥിരബുദ്ധിയായി ഭവിക്കും.

62. ധ്യായതോ വിഷയാന്‍ പുംസഃ സംഗസ്തേഷൂപജായതേ
സംഗാത്സഞ്ജായതേ കാമഃ കാമാത്ക്രോധോഽഭിജായതേ
63. ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത്സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാദ് ബുദ്ധിനാശോ ബുദ്ധിനാശാത്പ്രണശ്യതി

വിഷയങ്ങളെക്കുറിച്ചു ചിന്തിക്കുന്നവന് അവയിൽ ആസക്തി ഉണ്ടാകുന്നു. ആസക്തി മൂലം കാമവും, കാമത്തിൽ നിന്ന് ക്രോധവും ഉണ്ടാകുന്നു. ക്രോധം വിവേകത്തെ നശിപ്പിക്കുന്നു. വിവേകം നശിക്കുമ്പോൾ, ഓർമശക്തി ക്ഷയിക്കുകയും അത് ബുദ്ധിനാശത്തിനും, ബുദ്ധിനാശം ആത്മനാശത്തിനും കാരണമാവുകയും ചെയ്യുന്നു.

രാഗദ്വേഷവിയുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചര‍ന്‍
ആത്മവശ്യൈര്‍വ്വിധേയാത്മാ പ്രസാദമധിഗച്ഛതി (64)

എന്നാല്‍ യാതൊരുവന്‍ രാഗദ്വേഷമില്ലാത്ത, ആത്മവശ്യങ്ങളായ ഇന്ദ്രിയങ്ങള്‍ കൊണ്ടു വിഷയങ്ങളെ അനുഭവിക്കുന്നുവോ ആത്മവിജയിയായ ആ പുരുഷന്‍ മനഃപ്രസാദത്തെ പ്രാപിക്കുന്നു.

65. പ്രസാദേ സര്‍വ്വദുഃഖാനാം ഹാനിരസ്യോപജായതേ
പ്രസന്നചേതസോ ഹ്യാശു ബുദ്ധിഃ പര്യവതിഷ്ഠതേ

മനഃ പ്രസാദം ലഭിച്ചുകഴിയുമ്പോള്‍ അവനു എല്ലാ ദുഃഖങ്ങളുടെയും നാശം സംഭവിക്കുന്നു. ശാന്തി അനുഭവിക്കുന്നവൻ്റെ ബുദ്ധി സ്ഥിരമായിത്തീരുന്നു.

66. നാസ്തി ബുദ്ധിരയുക്തസ്യ ന ചായുക്തസ്യ ഭാവനാ
ന ചാഭാവയതഃ ശാന്തിരശാന്തസ്യ കുതഃ സുഖം

ഇന്ദ്രിയങ്ങളെ വശത്താക്കാത്തവന് സമബുദ്ധിയില്ല. ഏകാഗ്രതയുമില്ല. ഏകാഗ്രതയില്ലാത്തവന്നു ശാന്തിയില്ല. ശന്തിയില്ലാത്തവന്നു എവിടെയാണ് സുഖം?

67. ഇന്ദ്രിയാണാം ഹി ചരതാം യന്മനോഽനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞാം വായുര്‍നാവമിവാംഭസി

വിഷയങ്ങളില്‍ ചരിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കു ഏതൊരാളുടെ മനസ്സു കീഴ്പ്പെടുന്നുവോ ആ മനസ്സു അവൻ്റെ ബുദ്ധിയെ കാറ്റ് വെള്ളത്തിലിറക്കിയ തോണിയെ എന്നപോലെ വലിച്ചുകൊണ്ടുപോകുന്നു.

68. തസ്മാദ്യസ്യ മഹാബാഹോ നിഗൃഹീതാനി സര്‍വ്വശഃ
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ 

അതുകൊണ്ട് യാതൊരുവൻ്റെ ഇന്ദ്രിയങ്ങള്‍ എല്ലാ വിഷയങ്ങളില്‍ നിന്നും നിശ്ശേഷം പിന്‍വലിക്കപ്പെട്ടിരിക്കുന്നുവോ അവൻ്റെ പ്രജഞ പ്രതിഷ്ഠിതമായിരിക്കുന്നു.

69. യാ നിശാ സര്‍വ്വഭൂതാനാം തസ്യാം ജാഗര്‍തി സംയമീ
യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേഃ

യാതൊന്ന് സര്‍വ്വപ്രാണികള്‍ക്കും രാത്രിയായിരിക്കുന്നുവോ, അവിടെ (ആ ബ്രഹ്മത്തില്‍) ജിതേന്ദ്രിയന്‍ ഉണര്‍ന്നിരിക്കുന്നു. ഏതൊരു വിഷയാനുഭവത്തില്‍ സര്‍വ്വപ്രാണികളും ഉണര്‍ന്നിരി ക്കുന്നുവോ അത് സത്യദ‍ര്‍ശിയായ മുനിക്ക്‌ രാത്രിയാകുന്നു.

70. ആപൂര്യമാണമചലപ്രതിഷ്ഠം
സമുദ്രമാപഃ പ്രവിശന്തി യദ്വത്
തദ്വത്കാമാ യം പ്രവിശന്തി സര്‍വ്വേ
സ ശാന്തിമാപ്നോതി ന കാമകാമീ

നിറഞ്ഞുഗംഭീരമായിരിക്കുന്ന സമുദ്രത്തെ അതിലേക്കു ഒഴുകിച്ചേരുന്ന വെള്ളം യാതൊരു മാറ്റവും വരുത്താത്തതുപോലെ, അചഞ്ചലമായ വ്യക്തിയെ വിഷയവസ്തുക്കൾ അലട്ടുകയില്ല. വിഷയാഭിനിവേശം വിടാത്തവന്‍ ശാന്തി നേടുന്നില്ല.

71. വിഹായ കാമാന്യഃ സര്‍വ്വാ‍ന്‍ പുമാംശ്ചരതി നിഃസ്പൃഹഃ
നിര്‍മമോ നിരഹങ്കാരഃ സ ശാന്തിമധിഗച്ഛതി

യാതൊരു പുരുഷന്‍ എല്ലാ കാമങ്ങളും വെടിഞ്ഞു ഒന്നിലും ആഗ്രഹമില്ലാത്തവനും മമതാബുദ്ധിയും അഹന്തയും ഇല്ലാത്തവനുമായി ലോകത്തില്‍ വര്‍ത്തിക്കുന്നുവോ അവന്‍ ശാന്തി പ്രാപിക്കുന്നു.

72. ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാര്‍ഥ നൈനാം പ്രാപ്യ വിമുഹ്യതി
സ്ഥിത്വാസ്യാമന്തകാലേഽപി ബ്രഹ്മനിര്‍വാണമൃച്ഛതി 

പാര്‍ത്ഥാ, ഇതാണ് ബ്രഹ്മനിഷ്ഠ, ഇതു കൈവരിച്ചാല്‍ സംസാരാസക്തി ഉണ്ടാവുന്നില്ല. അന്ത്യകാലത്തെങ്കിലും ഈ അവസ്ഥയില്‍ എത്തിയാല്‍ ബ്രഹ്മനിര്‍വാണം സിദ്ധിക്കുകയും ചെയ്യും.