loader image

അദ്ധ്യായം 3

കര്‍മയോഗഃ

Chapter-3: Karmayoga (43 verses)

അര്‍ജുന ഉവാച
1. ജ്യായസീ ചേത്കര്‍മണസ്തേ മതാ ബുദ്ധി‍ര്‍ജനാര്‍ദന
തത്കിം കര്‍മണി ഘോരേ മാം നിയോജയസി കേശവ

ജ്ഞാനത്തിനാണ് കർമ്മത്തെക്കാൾ മാഹാത്മ്യമെങ്കിൽ ഹി ജനാർദ്ദന! ഈ ഹിംസാപ്രധാനമായ കർമത്തിൽ പങ്കെടുക്കുവാൻ അങ്ങ് എന്നെ പ്രേരിപ്പിക്കുന്നതെന്തുകൊണ്ടാണ്?

2. വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ യേന ശ്രേയോഽഹമാപ്നുയാം

പരസ്പരവിരുദ്ധമെന്ന് തോന്നുന്ന വാക്കുകള്‍ കൊണ്ട് എൻ്റെ ബുദ്ധിയെ അങ്ങ് ഭ്രമിപ്പിക്കുന്നതുപൊലെ തോന്നുന്നു. അതുകൊണ്ട് ഏതൊന്നുക്കൊണ്ടു ഞാന്‍ ശ്രേയസ്സ് നേടുമോ അതുമാത്രം എനിക്ക് ഉപദേശിച്ചു തരിക.

ശ്രീഭഗവാനുവാച

3. ലോകേഽസ്മിന്‍ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം കര്‍മയോഗേന യോഗിനാം

ശ്രീ ഭഗവാന്‍ പറഞ്ഞു: ഞാൻ മുൻപ് പറഞ്ഞതുപോലെ സാംഖ്യന്മാർക്കു ജ്ഞാനയോഗവും, കർമ്മയോഗികൾക്കു കർമ്മയോഗവും എന്ന രണ്ടു നിഷ്ഠകളാണുള്ളത്.

4. ന കര്‍മണാമനാരംഭാന്നൈഷ്കര്‍മ്യം പുരുഷോഽശ്നുതേ
ന ച സംന്യസനാദേവ സിദ്ധിം സമധിഗച്ഛതി

കർമ്മം ചെയ്യാതിരിക്കുക എന്നുള്ളതല്ല നൈഷ്കർമ്മ്യം.സംന്യാസം കൊണ്ട് മാത്രം മോക്ഷപ്രാപ്തി ഉണ്ടാവുകയുമില്ല.

5. ന ഹി കശ്ചിത്ക്ഷണമപി ജാതു തിഷ്ഠത്യകര്‍മകൃത്
കാര്യതേ ഹ്യവശഃ കര്‍മ സര്‍വ്വഃ പ്രകൃതിജൈര്‍ഗുണൈഃ

ഒരാളും ഒരിക്കലും അല്പനേരത്തേക്കുപോലും പ്രവര്‍ത്തിക്കാതെ ഇരിക്കുന്നില്ല. എല്ലാവരും പ്രകൃതി ഗുണങ്ങളാല്‍ നിര്‍ബന്ധിതരായി ക‍‍‍ര്‍മ്മം ചെയ്തുപോകുന്നു.

6. കര്‍മേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരന്‍
ഇന്ദ്രിയാര്‍ഥാന്വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ

കർമ്മേന്ദ്രിയങ്ങളെ അടക്കിവച്ചു വിഷയവസ്തുക്കളെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരാൾ കർമ്മങ്ങളെ ത്യജിച്ചവനല്ല. കപടശ്രമം നടത്തുന്നവനാണ്.

7. യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേഽര്‍ജുന
കര്‍മേന്ദ്രിയൈഃ കര്‍മയോഗമസക്തഃ സ വിശിഷ്യതേ

അര്‍ജുനാ, യാതൊരുവന്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിര്‍ത്തിയിട്ടു ക‍‍‍‍ര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്ക്കാമക‍‍‍ര്‍മ്മ ആരംഭിക്കുന്നുവോ അവന്‍ ശ്രേഷ്ഠനാകുന്നു.

8. നിയതം കുരു കര്‍മ ത്വം കര്‍മ ജ്യായോ ഹ്യകര്‍മണഃ
ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകര്‍മണഃ

നീ നിൻ്റെ കർത്തവ്യങ്ങൾ ശരിയായി അനുഷ്ഠിക്കുക. കർമ്മങ്ങൾ ചെയ്യുന്നതാണ് ചെയ്യാതിരിക്കുന്നതിലും ശ്രേഷ്ഠം. ശരീരസംരക്ഷണത്തിനുപോലും കർമ്മങ്ങൾ ചെയ്യേണ്ടതാവശ്യമാണ്.

9. യജ്ഞാര്‍ഥാത്കര്‍മണോഽന്യത്ര ലോകോഽയം കര്‍മബന്ധനഃ
തദര്‍ഥം കര്‍മ കൌന്തേയ മുക്തസംഗഃ സമാചര

അര്‍ജുനാ, യജ്ഞത്തിനുള്ള ക‍‍‍ര്‍മ്മം ഒഴിച്ച് മറ്റു ക‍‍‍ര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുക.

10. സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യധ്വമേഷ വോഽസ്ത്വിഷ്ടകാമധുക്

സൃഷ്ടികർത്താവ് ആദ്യകാലത്തിൽ യഞ്ജഅധികാരികളായ പ്രജകളെയും യജ്ഞങ്ങളേയും സൃഷ്ടിച്ചിട്ട്, അവരോട് ഇത് നിങ്ങളെ മേൽക്കുമേൽ അഭിവൃദ്ധിയിലേക്കു നയിക്കട്ടെ, എല്ലാ അഭീഷ്ടങ്ങളും പ്രദാനം ചെയ്യട്ടെ എന്ന് പറഞ്ഞു.

11. ദേവാന്‍ ഭാവയതാനേന തേ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ

എങ്ങിനെ യജ്ഞം കൊണ്ട് ഇത് സാധിക്കാം എന്ന് ഭഗവൻ വിവരിക്കുന്നു. യജ്ഞം കൊണ്ട് ദേവന്മാരെ പോഷിപ്പിച്ചാലും, ദേവന്മാർ നിങ്ങളെ അനുഗ്രഹിക്കട്ടെ. അങ്ങിനെ പരസ്പരം പോഷിപ്പിച്ചുകൊണ്ടു നിങ്ങൾ ഏറ്റവും ശ്രേഷ്ഠമായതിനെ പ്രാപിക്കുന്നു.

12. ഇഷ്ടാന്‍ ഭോഗാന്‍ ഹി വോ ദേവാ ദാസ്യന്തേ യജ്ഞഭാവിതാഃ
തൈര്‍ദത്താനപ്രദായൈഭ്യോ യോ ഭുങ്ക്തേ സ്തേന ഏവ സഃ

ദേവന്മാർ യജ്ഞത്തിൽ സന്തുഷ്ടരായി നിങ്ങൾക്ക് അഭീഷ്ടം പ്രദാനം ചെയ്യുന്നു. ദേവന്മാർ തന്നത് ദേവന്മാർക്ക് യജ്ഞരൂപത്തിൽ സമർപ്പിക്കാതെ അനുഭവിക്കുന്നവർ മോഷ്ടാവാണെന്നു പറയാം.

13. യജ്ഞശിഷ്ടാശിനഃ സന്തോ മുച്യന്തേ സര്‍വ്വകില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത്

യജ്ഞാവശിഷ്ടം ഭുജിക്കുന്നവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകുന്നു. എന്നാൽ തനിക്കു വേണ്ടി മാത്രം ഭക്ഷണം പാകം ചെയ്യുന്നവൻ പാപം ഭുജിക്കുന്നു.

14. അന്നാദ്ഭവന്തി ഭൂതാനി പര്‍ജന്യാദന്നസംഭവഃ
യജ്ഞാദ്ഭവതി പര്‍ജന്യോ യജ്ഞഃ കര്‍മസമുദ്ഭവഃ

ഭക്ഷണത്തിൽ നിന്ന് ജീവജാലങ്ങൾ ഉണ്ടാകുന്നു. മഴയിൽ നിന്നും ഭക്ഷണമുണ്ടാകുന്നു. യജ്ഞത്തില്‍ നിന്നു മഴയുണ്ടാകുന്നു. യജ്ഞം ക‍‍‍ര്‍മ്മത്തില്‍നിന്നുണ്ടാകുന്നു.

15. കര്‍മ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുദ്ഭവം
തസ്മാത്സര്‍വ്വഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം

വേദം അനശ്വരനായ ഈശ്വരനിൽ നിന്നും ആവിർഭവിക്കുന്നു. അതിനാൽ സർവ്വവ്യാപകമായ ബ്രഹ്മം യജ്ഞത്തിലാണ് നിലകൊള്ളുന്നത്.

16. ഏവം പ്രവര്‍തിതം ചക്രം നാനുവര്‍തയതീഹ യഃ
അഘായുരിന്ദ്രിയാരാമോ മോഘം പാര്‍ഥ സ ജീവതി

ഹേ കുന്തിപുത്ര, പ്രപഞ്ചത്തിൻ്റെ ഈ നിയമങ്ങളെ അനുസരിക്കാത്ത, പാപപങ്കിലമായ ജീവിതമുള്ള, വിഷയ വസ്തുക്കളിൽ മോഹവിവശനായ വ്യക്തിയുടെ ജീവിതം വ്യർത്ഥമാകുന്നു.

17. യസ്ത്വാത്മരതിരേവ സ്യാദാത്മതൃപ്തശ്ച മാനവഃ
ആത്മന്യേവ ച സന്തുഷ്ടസ്തസ്യ കാര്യം ന വിദ്യതേ

ആത്മാവിൽ രമിക്കുന്ന, ആത്മാവിൽ തൃപ്തനായ, ആത്മാവിൽ മാത്രം സന്തുഷ്ടനായ വ്യക്തിക്ക് ചെയ്യേണ്ടതായ ഒന്നുമില്ല.

18. നൈവ തസ്യ കൃതേനാര്‍ഥോ നാകൃതേനേഹ കശ്ചന
ന ചാസ്യ സര്‍വ്വഭൂതേഷു കശ്ചിദര്‍ഥവ്യപാശ്രയഃ

ആ വ്യക്തിക്ക് ഈ ലോകത്തിൽ കർമ്മം കൊണ്ട് പ്രയോജനം ഇല്ല. കർമ്മം ചെയ്യാഞ്ഞാൽ ദോഷവും ഇല്ല. അവനു ഒരു ജീവിയെയോ വല്ല കാര്യത്തിനുവേണ്ടി ആശ്രയിക്കേണ്ടതായും വരുന്നില്ല.

19. തസ്മാദസക്തഃ സതതം കാര്യം കര്‍മ സമാചര
അസക്തോ ഹ്യാചരന്‍ കര്‍മ പരമാപ്നോതി പൂരുഷഃ

അതുകൊണ്ടു ഫലേച്ഛയില്ലാതെ ചെയ്യേണ്ടതായ കർമ്മങ്ങൾ ചെയ്യുക. അനാസക്തിയോടു കൂടി ചെയ്യുന്ന കർമ്മങ്ങളിലൂടെ മാത്രമേ മോക്ഷം പ്രാപിക്കുകയുള്ളൂ.

20. കര്‍മണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ
ലോകസംഗ്രഹമേവാപി സമ്പശ്യന്‍ കര്‍തുമര്‍ഹസി

ജനകൻ മുതലായവർ കർമ്മമാർഗ്ഗത്തിലൂടെയാണ് മോക്ഷം പ്രാപിച്ചത്. ജനക്ഷേമത്തിനായാലും കർമ്മങ്ങൾ ചെയ്തേ മതിയാകൂ.

21. യദ്യദാചരതി ശ്രേഷ്ഠസ്തത്തദേവേതരോ ജനഃ
സ യത്പ്രമാണം കുരുതേ ലോകസ്തദനുവര്‍തതേ

ശ്രേഷ്ഠൻ ചെയ്യുന്നത് സാധാരണക്കാർ അനുകരിക്കുന്നു. ശ്രേഷ്ഠപുരുഷൻ ഏത് മാർഗത്തെ പ്രമാണമാക്കുന്നുവോ, അതിനെ മറ്റുള്ളവരും അനുസരിക്കുന്നു.

22. ന മേ പാര്‍ഥാസ്തി കര്‍തവ്യം ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം വര്‍ത ഏവ ച കര്‍മണി

ഹേ പാര്‍ത്ഥാ എനിക്ക് മൂന്നു ലോകത്തിലും കര്‍ത്തവ്യമായി ഒന്നുമില്ല. യാതൊന്നും എനിക്ക് കിട്ടാത്തതായിട്ടോ, ലഭിക്കാത്തതായിട്ടോ ഇല്ല.. എന്നിട്ടും ഞാന്‍ ക‍ര്‍മ്മം ചെയ്തുകൊണ്ടു തന്നെയാണിരിക്കുന്നത്.

23. യദി ഹ്യഹം ന വര്‍തേയം ജാതു കര്‍മണ്യതന്ദ്രിതഃ
മമ വര്‍ത്മാനുവര്‍തന്തേ മനുഷ്യാഃ പാര്‍ഥ സര്‍വ്വശഃ

ഹേ പാർത്ഥ! ഞാൻ അപ്രകാരം കർമ്മത്തിൽ മുഴുകിയില്ലെങ്കിൽ ലോകരും എൻ്റെ മാർഗത്തെ പിന്തുടരും.

24. ഉത്സീദേയുരിമേ ലോകാ ന കുര്യാം കര്‍മ ചേദഹം
സങ്കരസ്യ ച കര്‍താ സ്യാമുപഹന്യാമിമാഃ പ്രജാഃ

ഞാന്‍ കര്‍മ്മം ചെയ്തില്ലെങ്കില്‍ ഈ ലോകം മുഴുവന്‍ നശിക്കും. ഞാന്‍ വര്‍ണസങ്കരത്തി ൻ്റെ യും കര്‍ത്താവാകും. പ്രജകള്‍ ദുഷിക്കുകയും ചെയ്യും.

25. സക്താഃ കര്‍മണ്യവിദ്വാംസോ യഥാ കുര്‍വ്വന്തി ഭാരത
കുര്യാദ്വിദ്വാംസ്തഥാസക്തശ്ചികീര്‍ഷു‍ര്‍ലോകസംഗ്രഹം

ഹേ പാർത്ഥ! അജ്ഞാനികൾ മോഹവശരായിട്ട് കർമ്മങ്ങളിൽ മുഴുകന്നതുപോലെ ജ്ഞാനികൾ ലോകക്ഷേമത്തിനു വേണ്ടി ഫലേച്ഛയില്ലാതെ കർമ്മം ചെയ്യണം.

26. ന ബുദ്ധിഭേദം ജനയേദജ്ഞാനാം കര്‍മസംഗിനാം
ജോഷയേത്സര്‍വ്വകര്‍മാണി വിദ്വാന്യുക്തഃ സമാചരന്‍

ഫലേച്ഛയോടു കൂടെ പ്രവൃത്തി ചെയ്യുന്നവരിൽ ജ്ഞാനികൾ ചാഞ്ചല്യമുണ്ടാക്കരുത്. സമചിത്തനായി, അനാസക്തിയോടു കൂടെ കർമ്മങ്ങൾ ചെയ്തുകൊണ്ട് ജ്ഞാനി അവരെക്കൂടി കർമ്മ നിരതരാക്കണം.

27. പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ കര്‍മാണി സര്‍വ്വശഃ
അഹങ്കാരവിമൂഢാത്മാ കര്‍താഹമിതി മന്യതേ

പ്രകൃതിജന്യമായ ഗുണങ്ങളാല്‍ ക‍ര്‍മ്മങ്ങള്‍ എങ്ങും ചെയ്യപ്പെടുന്നു. അഹന്തയാല്‍ മോഹിതനായവാന്‍ താനാണ് കര്‍ത്താവെന്നു വിചാരിക്കുന്നു.

28. തത്ത്വവിത്തു മഹാബാഹോ ഗുണകര്‍മവിഭാഗയോഃ
ഗുണാ ഗുണേഷു വര്‍തന്ത ഇതി മത്വാ ന സജ്ജതേ

ഹേ മഹാബാഹോ, ഗുണകര്‍മ്മവിഭാഗങ്ങളുടെ തത്വമറിയുന്ന വനാകട്ടെ ഗുണപരിണാമങ്ങളായ ഇന്ദ്രിയങ്ങള്‍ ഗുണപരിണാമങ്ങ ളായ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ധരിച്ചിട്ട് അവയില്‍ ആസക്തനാകുന്നില്ല.

29. പ്രകൃതേര്‍ഗുണസമ്മൂഢാഃ സജ്ജന്തേ ഗുണകര്‍മസു
താനകൃത്സ്നവിദോ മന്ദാന്‍ കൃത്സ്നവിന്ന വിചാലയേത്

പ്രകൃതിയുടെ ഗുണങ്ങളെക്കുറിച്ചു അറിയാത്തവൻ മൂഡ്‌ഢചിത്തനായിത്തീരുന്നു. എന്നാൽ അപൂർണമായ അറിവോടുകൂടിയവനെ ജ്ഞാനി ചഞ്ചലചിത്തനാക്കരുത്.

30. മയി സര്‍വ്വാണി കര്‍മാണി സംന്യസ്യാധ്യാത്മചേതസാ
നിരാശീര്‍നിര്‍മമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ

സര്‍വക‍ര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ചു, ആധ്യാത്മിക ബുദ്ധിയോടെ, നിഷ്കാമനും നി‍ര്‍മ്മമനുമായി ഭവിച്ചിട്ടു, ദുഃഖം കളഞ്ഞു നീ യുദ്ധം ചെയ്യുക.

31. യേ മേ മതമിദം നിത്യമനുതിഷ്ഠന്തി മാനവാഃ
ശ്രദ്ധാവന്തോഽനസൂയന്തോ മുച്യന്തേ തേഽപി കര്‍മഭിഃ

എൻ്റെ ഈ അഭിപ്രായം നിത്യവും ശ്രദ്ധയോടും, അസൂയ കൂടാതെയും, യാതൊരു മനുഷ്യര്‍ അനുഷ്ഠിക്കുന്നുവോ അവരും ക‍ര്‍മ്മബന്ധത്തില്‍നിന്നും വിമുക്തരായിത്തീരുന്നു.

32. യേ ത്വേതദഭ്യസൂയന്തോ നാനുതിഷ്ഠന്തി മേ മതം
സര്‍വ്വജ്ഞാനവിമൂഢാംസ്താന്വിദ്ധി നഷ്ടാനചേതസഃ

എന്നാല്‍ എൻ്റെ ഈ അഭിപ്രായത്തെ അസൂയാലുക്കളായി ഏവരാണോ അനുഷ്ഠിക്കാതിരിക്കുന്നത്, കേവലം അജ്ഞരായ അവര്‍ നശിച്ചവരും ബുദ്ധിഹീനരുമെന്നു മനസ്സിലാക്കുക.

33. സദൃശം ചേഷ്ടതേ സ്വസ്യാഃ പ്രകൃതേര്‍ജ്ഞാനവാനപി
പ്രകൃതിം യാന്തി ഭൂതാനി നിഗ്രഹഃ കിം കരിഷ്യതി

ജ്ഞാനികൾ പോലും തൻ്റെ സ്വഭാവത്തിന്നു ചേര്‍ന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നു. ജീവികള്‍ സ്വപ്രകൃതിയെ പിന്തുടരുന്നു. അതിനെ അടക്കി വെയ്ക്കുന്നതുകൊണ്ടു പ്രയോജനമൊന്നും ഉണ്ടാവില്ല.

34. ഇന്ദ്രിയസ്യേന്ദ്രിയസ്യാര്‍ഥേ രാഗദ്വേഷൌ വ്യവസ്ഥിതൌ
തയോര്‍ന വശമാഗച്ഛേത്തൌ ഹ്യസ്യ പരിപന്ഥിനൌ

ഓരോ ഇന്ദ്രിയത്തിൻ്റെയും അതതിൻ്റെ വിഷയങ്ങളുടെ കാര്യത്തില്‍ രാഗദ്വേഷങ്ങള്‍ നിശ്ചിതങ്ങളാണ്. അവയ്ക്ക് വശപ്പെടരുത്. എന്തുകൊണ്ടെന്നാല്‍ അവ ഇവൻ്റെ ശത്രുക്കളാകുന്നു.

35. ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത്
സ്വധര്‍മേ നിധനം ശ്രേയഃ പരധര്‍മോ ഭയാവഹഃ

വിധിപ്രകാരം അനുഷ്ഠിച്ച പരധ‍ര്‍മ്മത്തെക്കളും ഗുണഹീനമായ സ്വധ‍ര്‍മ്മമാണ് ശ്രേയസ്ക്കരം. സ്വധ‍ര്‍മ്മാനുഷ്ഠാനത്തില്‍ സംഭവിക്കുന്ന മരണവും ശ്രേയസ്ക്കരമാണ്. പരധ‍ര്‍മ്മം ഭയാവഹമാകുന്നു.

അര്‍ജുന ഉവാച

36. അഥ കേന പ്രയുക്തോഽയം പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാര്‍ഷ്ണേയ ബലാദിവ നിയോജിതഃ

അര്‍ജുനന്‍ ചോദിച്ചു: ഹേ കൃഷ്ണാ, പിന്നെ ആര് പ്രേരിപ്പിചിട്ടാണ് മനുഷ്യൻ,  താ‍ന്‍ ഇച്ഛിക്കാതെയിരുന്നിട്ടും, ബലമായ ഏതോ ശക്തിയാല്‍ നിയുക്തനെന്നപോലെ പാപകര്‍മ്മങ്ങ‍ള്‍ അനുഷ്ഠിക്കുന്നത്.

ശ്രീഭഗവാനുവാച

37. കാമ ഏഷ ക്രോധ ഏഷ രജോഗുണസമുദ്ഭവഃ
മഹാശനോ മഹാപാപ്മാ വിദ്ധ്യേനമിഹ വൈരിണം

ശ്രീ ഭഗവാന്‍ പറഞ്ഞു : രജോഗുണത്തിൽ നിന്നുണ്ടാകുന്ന കാമവും ക്രോധവുമാണ് ഈ പാപത്തിനു ഹേതുവാകുന്നത്. ഇവയെ ശത്രുക്കളെന്നു കരുതുക.

38. ധൂമേനാവ്രിയതേ വഹ്നിര്യഥാദര്‍ശോ മലേന ച
യഥോല്ബേനാവൃതോ ഗര്‍ഭസ്തഥാ തേനേദമാവൃതം

പുകയാല്‍ അഗ്നിയും, മാലിന്യത്താല്‍ കണ്ണാടിയും, ഗര്‍ഭപാത്രത്താല്‍ ഗര്‍ഭവും എങ്ങിനെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ അതുപോലെ ആ കാമത്താല്‍ ഈ ജ്ഞാനം ആവൃതമായിരിക്കുന്നു.

39. ആവൃതം ജ്ഞാനമേതേന ജ്ഞാനിനോ നിത്യവൈരിണാ
കാമരൂപേണ കൌന്തേയ ദുഷ്പൂരേണാനലേന ച

ഹേ കൌന്തേയ, ജ്ഞാനിയുടെ നിത്യവൈരിയും കാമരൂപവും അതൃപ്തവും ഒരിക്കലും തൃപ്തിപ്പെടാത്ത അഗ്നിക്ക് തുല്യവും ആയ ഈ കാമത്താല്‍ ജ്ഞാനം ആവൃതമാകുന്നു.

40. ഇന്ദ്രിയാണി മനോ ബുദ്ധിരസ്യാധിഷ്ഠാനമുച്യതേ
ഏതൈര്‍വിമോഹയത്യേഷ ജ്ഞാനമാവൃത്യ ദേഹിനം

ഇന്ദ്രിയങ്ങളും മനസും ബുദ്ധിയും ഈ കാമത്തിൻ്റെ ഇരിപ്പിടമായി പറയപ്പെടുന്നു. കാമം ജ്ഞാനത്തെ മറച്ചിട്ടു ഇവയെക്കൊണ്ടു ദേഹിയെ വ്യാമോഹിപ്പിക്കുന്നു.

41. തസ്മാത്ത്വമിന്ദ്രിയാണ്യാദൌ നിയമ്യ ഭരതര്‍ഷഭ
പാപ്മാനം പ്രജഹി ഹ്യേനം ജ്ഞാനവിജ്ഞാനനാശനം

ഹേ ഭാരതശ്രെഷ്ടാ, അതുകൊണ്ട് നീ ആദ്യം ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചിട്ട് ജ്ഞാനത്തെയും വിജ്ഞാനത്തെയും നശിപ്പിക്കുന്ന ഈ പാപരൂപമായ കാമത്തെ നിഃശേഷം നശിപ്പിക്കുക.

42. ഇന്ദ്രിയാണി പരാണ്യാഹുരിന്ദ്രിയേഭ്യഃ പരം മനഃ
മനസസ്തു പരാ ബുദ്ധിര്‍യോ ബുദ്ധേഃ പരതസ്തു സഃ

ഇന്ദ്രിയങ്ങൾ ശ്രേഷ്ഠങ്ങളത്രെ. അവയേക്കാൾ ശ്രേഷ്ഠമാണു മനസ്സ്. മനസ്സിനേക്കാൾ ശ്രേഷ്ഠമാണു ബുദ്ധി. ബുദ്ധിയേക്കാൾ ശ്രേഷ്ഠമാണു ആത്മാവ്.

43. ഏവം ബുദ്ധേഃ പരം ബുദ്ധ്വാ സംസ്തഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ കാമരൂപം ദുരാസദം

മഹാബാഹോ, ഇപ്രകാരം ബുദ്ധിയേക്കാള്‍ ശ്രേഷ്ഠമായ ആത്മാവിനെ അറിഞ്ഞിട്ട് ബുദ്ധികൊണ്ട് മനസ്സിനെ അടക്കിയിട്ട് കീഴടക്കാന്‍ എളുപ്പമല്ലാത്ത കാമരൂപനും ദുര്‍ജയനുമായ ഈ ശത്രുവിനെ നശിപ്പിക്കുക.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ കര്‍മയോഗോ നാമ തൃതീയോഽധ്യായഃ
അഥ ചതുര്‍ഥോഽധ്യായഃ