loader image

അദ്ധ്യായം 7
ജ്ഞാനവിജ്ഞാനയോഗഃ

Chapter-7: Gyana Vigyanayoga (30 verses)

ശ്രീഭഗവാനുവാച

1. മയ്യാസക്തമനാഃ പാര്‍ഥ യോഗം യുഞ്ജന്മദാശ്രയഃ
അസംശയം സമഗ്രം മാം യഥാ ജ്ഞാസ്യസി തച്ഛൃണു

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ പാര്‍ത്ഥ, എന്നില്‍ ആസക്തചിത്തനായി എന്നെ ആശ്രയിച്ച് യോഗം അഭ്യസിച്ച് എങ്ങിനെ എന്നെ നിസ്സംശയമായും പൂര്‍ണമായും നീ അറിയുമോ ആ വിധം കേട്ടുകൊള്ളുക.

2. ജ്ഞാനം തേഽഹം സവിജ്ഞാനമിദം വക്ഷ്യാമ്യശേഷതഃ
യജ്ജ്ഞാത്വാ നേഹ ഭൂയോഽന്യജ്ജ്ഞാതവ്യമവശിഷ്യതേ

യാതോന്നറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായി മറ്റൊന്നും ഈ ലോകത്തില്‍ അവശേഷിക്കയില്ലയോ ആ ജ്ഞാനം വിജ്ഞാനത്തോടുകൂടി ഞാന്‍ പൂര്‍ണമായി നിനക്കിതാ ഉപദേശിക്കാന്‍ പോകുന്നു.

3. മനുഷ്യാണാം സഹസ്രേഷു കശ്ചിദ്യതതി സിദ്ധയേ
യതതാമപി സിദ്ധാനാം കശ്ചിന്മാം വേത്തി തത്ത്വതഃ

അനേകായിരം മനുഷ്യരില്‍ ഒരാള്‍ മാത്രമേ ജ്ഞാനസിദ്ധിക്കായി യത്നിക്കുന്നുള്ളൂ. യത്നിക്കുന്നവരില്‍ത്തന്നെ ആരെങ്കിലും ഒരാള്‍ മാത്രമേ എന്നെ ഉള്ളവണ്ണം അറിയുന്നുള്ളൂ.

4. ഭൂമിരാപോഽനലോ വായുഃ ഖം മനോ ബുദ്ധിരേവ ച
അഹംകാര ഇതീയം മേ ഭിന്നാ പ്രകൃതിരഷ്ടധാ

ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എൻ്റെ പ്രകൃതി എട്ടായി വേര്‍തിരിഞ്ഞിരിക്കുന്നു.

5. അപരേയമിതസ്ത്വന്യാം പ്രകൃതിം വിദ്ധി മേ പരാം
ജീവഭൂതാം മഹാബാഹോ യയേദം ധാര്യതേ ജഗത്

മഹാബാഹോ, ഇപ്പറഞ്ഞത്‌ അപരാപ്രകൃതിയാണ്. എന്നാല്‍ ഇതില്‍നിന്നു ഭിന്നവും ഈ ജഗത്തിനെ ധരിക്കുന്നതും ജീവസ്വരൂപവുമായ എൻ്റെ പരാപ്രകൃതിയെയും നീ അറിയുക.

6. ഏതദ്യോനീനി ഭൂതാനി സര്‍വ്വാണീത്യുപധാരയ
അഹം കൃത്സ്നസ്യ ജഗതഃ പ്രഭവഃ പ്രലയസ്തഥാ

സകല ചരാചരങ്ങളും ഈ രണ്ടു പ്രകൃതിയിൽ നിന്നും ഉണ്ടായവയാണ്. ഞാൻ പ്രപഞ്ചത്തിൻ്റെ മുഴുവനും ഉത്ഭവകാരണവും നാശകാരണവുമാണ്.

7. മത്തഃ പരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയ
മയി സര്‍വ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ

ഹേ ധനഞ്ജയാ, എന്നില്‍ നിന്ന് അന്യമായി ഒന്നും ഇല്ല. ഇതെല്ലാം ചരടില്‍ രത്നങ്ങളെന്നപോലെ എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.

8. രസോഽഹമപ്സു കൌന്തേയ പ്രഭാസ്മി ശശിസൂര്യയോഃ
പ്രണവഃ സര്‍വ്വവേദേഷു ശബ്ദഃ ഖേ പൌരുഷം നൃഷു

ഹേ കൌന്തേയ, ഞാന്‍ ജലത്തിലെ രസമാകുന്നു. ചന്ദ്രസൂര്യന്‍മാരിലെ ശോഭയാകുന്നു. വേദമന്ത്രങ്ങളില്‍ പ്രണവമാകുന്നു. ആകാശത്തിലെ ശബ്ദമാകുന്നു. മനുഷ്യരിലെ പൗരുഷവുമാകുന്നു.

9. പുണ്യോ ഗന്ധഃ പൃഥിവ്യാം ച തേജശ്ചാസ്മി വിഭാവസൌ
ജീവനം സര്‍വ്വഭൂതേഷു തപശ്ചാസ്മി തപസ്വിഷു

ഭൂമിയിലെ പുണ്യമായ ഗന്ധവും അഗ്നിയിലെ തേജസും ഞാനാണ്. എല്ലാ ജീവികളിലെയും ജീവശക്തിയും തപസ്വികളിലെ തപസ്സും ഞാന്‍ തന്നെ ആകുന്നു.

10. ബീജം മാം സര്‍വ്വഭൂതാനാം വിദ്ധി പാര്‍ഥ സനാതനം
ബുദ്ധിര്‍ബുദ്ധിമതാമസ്മി തേജസ്തേജസ്വിനാമഹം

ഹേ പാര്‍ത്ഥ, എല്ലാ ഭൂതങ്ങളുടെയും ശാശ്വതമായ ബീജമായി എന്നെ അറിയുക. ബുദ്ധിമാന്‍മാരുടെ ബുദ്ധി ഞാനാണ്. തേജസ്വികളുടെ തേജസ്സും ഞാനാകുന്നു.

11. ബലം ബലവതാം ചാഹം കാമരാഗവിവര്‍ജിതം
ധര്‍മാവിരുദ്ധോ ഭൂതേഷു കാമോഽസ്മി ഭരതര്‍ഷഭ 

ഹേ ഭാരതശ്രേഷ്ഠ, ബലവാന്‍മാരുടെ കാമരാഗരഹിതമായ ബലം ഞാനാണ്. ഭൂതങ്ങളില്‍ ധ‍ര്‍മ്മവിരുദ്ധമല്ലാത്ത കാമവും ഞാന്‍ തന്നെ.

12. യേ ചൈവ സാത്ത്വികാ ഭാവാ രാജസാസ്താമസാശ്ച യേ
മത്ത ഏവേതി താന്വിദ്ധി ന ത്വഹം തേഷു തേ മയി

ഏതൊക്കെയാണോ സാത്വികഭാവങ്ങള്‍ ഏതൊക്കെയാണോ രാജസങ്ങളും താമസങ്ങളുമായ ഭാവങ്ങള്‍ അവയെല്ലാം എന്നില്‍നിന്ന് ഉത്ഭവിച്ചവ തന്നെയെന്നറിയുക. ഞാന്‍ അവയിലല്ല എന്നാല്‍ അവ എന്നിലാണ്.

13. ത്രിഭിര്‍ഗുണമയൈര്‍ഭവൈരേഭിഃ സര്‍വ്വമിദം ജഗത്
മോഹിതം നാഭിജാനാതി മാമേഭ്യഃ പരമവ്യയം

ഈ ലോകം മുഴുവന്‍ ഗുണമയങ്ങളായ ഈ മൂന്നു ഭാവങ്ങളാലും മോഹിതമായിത്തീരുന്നു. ഇവയ്ക്കപ്പുറത്തുള്ള നിത്യനായ എന്നെ ഈ ജഗത്ത് അറിയുന്നില്ല.

14. ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ
മാമേവ യേ പ്രപദ്യന്തേ മായാമേതാം തരന്തി തേ

എന്തുകൊണ്ടെന്നാല്‍ അമാനുഷികവും, ത്രിഗുണങ്ങള്‍ ചേര്‍ന്നതും ആയ എൻ്റെ ഈ മായ തരണം ചെയ്യാന്‍ പ്രയാസമുള്ളതാണ്. ആരാണോ എന്നെ തന്നെ ശരണം പ്രാപിക്കുന്നത് അവര്‍ ഈ മായയെ തരണം ചെയ്യുന്നു.

15. ന മാം ദുഷ്കൃതിനോ മൂഢാഃ പ്രപദ്യന്തേ നരാധമാഃ
മായയാപഹൃതജ്ഞാനാ ആസുരം ഭാവമാശ്രിതാഃ

പാപികളും മൂഡന്‍മാരുമായ മനുഷ്യാധമന്‍മാര്‍ മായയാല്‍ ജ്ഞാനം നശിച്ചവരും ആസുരഭാവം പൂണ്ടവരുമാകയാല്‍ എന്നെ ഭജിക്കുന്നില്ല.

16. ചതുര്‍വ്വിധാ ഭജന്തേ മാം ജനാഃ സുകൃതിനോഽര്‍ജുന
ആര്‍ത്തോ ജിജ്ഞാസുരര്‍ഥാര്‍ഥീ ജ്ഞാനീ ച ഭരതര്‍ഷഭ

ഹേ  അര്‍ജുനാ, നാലു തരക്കാരായ പുണ്യവാന്മാര്‍ എന്നെ ഭജിക്കുന്നു. ദുഃഖമനുഭവിക്കുന്നവനും, ജ്ഞാനം ആഗ്രഹിക്കുന്നവനും, സമ്പത്തു ആഗ്രഹിക്കുന്നവനും, ജ്ഞാനിയും.

17. തേഷാം ജ്ഞാനീ നിത്യയുക്ത ഏകഭക്തിര്‍വിശിഷ്യതേ
പ്രിയോ ഹി ജ്ഞാനിനോഽത്യര്‍ഥമഹം സ ച മമ പ്രിയഃ

ഈ നാല് ഭക്തന്മാരിൽവച്ചു സമചിത്തനും ഭക്തനുമായ ജ്ഞാനിയാണ് ശ്രേഷ്ഠൻ. ജ്ഞാനിക്ക് ഞാൻ പ്രിയപ്പെട്ടവനാണ് ,എനിക്ക് ജ്ഞാനിയും പ്രിയപ്പെട്ടവനാണ്.

18. ഉദാരാഃ സ‍വ്വ ഏവൈതേ ജ്ഞാനീ ത്വാത്മൈവ മേ മതം
ആസ്ഥിതഃ സ ഹി യുക്താത്മാ മാമേവാനുത്തമാം ഗതിം

അവരെല്ലാവരും ഉത്തമന്മാർ തന്നെയാണ്. എന്നാല്‍ ജ്ഞാനി ആത്മാവ് തന്നെയാണ്. അവന്‍ ഏകാഗ്രചിത്തനായി എന്നെത്തന്നെ പരമലക്ഷ്യമായി കരുതി ആശ്രയിച്ചിരിക്കുന്നു.

19. ബഹൂനാം ജന്മനാമന്തേ ജ്ഞാനവാന്മാം പ്രപദ്യതേ
വാസുദേവഃ സര്‍വ്വമിതി സ മഹാത്മാ സുദുര്‍ലഭഃ 

വളരെ ജന്മം കഴിഞ്ഞ് ജ്ഞാനി എന്നെ പ്രാപിക്കുന്നു. എല്ലാം വാസുദേവന്‍ തന്നെ എന്നുറച്ച ആ മഹാത്മാവ് അത്യന്തം ദുര്‍ല്ലഭനാണ്.

20. കാമൈസ്തൈസ്തൈര്‍ഹൃതജ്ഞാനാഃ പ്രപദ്യന്തേഽന്യദേവതാഃ
തം തം നിയമമാസ്ഥായ പ്രകൃത്യാ നിയതാഃ സ്വയാ

തങ്ങളുടെ സ്വഭാവത്താല്‍ സ്വയം നിയന്ത്രിതരായി അതാതു ആഗ്രഹങ്ങള്‍ക്കധീനമായ ബുദ്ധിയോടു കൂടിയവര്‍ അന്യദേവതകളെ അതാതു നിയമങ്ങള്‍ അനുഷ്ഠിച്ചു ഭജിക്കുന്നു.

21. യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാര്‍ചിതുമിച്ഛതി
തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം

ഏത് ഭക്തന്‍ ഏത് ദേവതാ സ്വരൂപത്തെ വിശ്വാസത്തോടുകൂടെ ആരാധിക്കുവാനാഗ്രഹിക്കുന്നുവോ, ആ ഭക്തൻ്റെ വിശ്വാസത്തെ ഞാൻ ദൃഢമാക്കുന്നു.

22. സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാന്മയൈവ വിഹിതാന്‍ ഹി താന്‍

ആ വിശ്വാസത്തോടുകൂടെ അവൻ ആ ദേവതയെ ഭജിക്കുകയും അഭീഷ്ടങ്ങൾ നേടുകയും ചെയ്യുന്നു. ഇതെല്ലാം എന്നാൽ നിർണയിക്കപ്പെട്ടതാണ്.

23. അന്തവത്തു ഫലം തേഷാം തദ്ഭവത്യല്പമേധസാം
ദേവാന്ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി

എന്നാല്‍ അല്പബുദ്ധികളായ അവര്‍ക്കു സിദ്ധിക്കുന്ന ആ ഫലം നശിച്ചുപോകുന്നതാണ്. ദേവന്മാരെ ആരാധിക്കുന്നവർ ദേവന്മാരെ പ്രാപിക്കുന്നു. എൻ്റെ ഭക്തന്‍മാര്‍ എന്നെയും പ്രാപിക്കുന്നു.

24. അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം

നാശമില്ലാത്തതും ഉൽകൃഷ്ടവും തമോഗുണസ്പര്‍ശമില്ലാത്തതുമായ എൻ്റെ സ്വരൂപത്തെ അറിയാതെ,  അവിവേകികൾ എന്നെ വ്യക്തിഭാവത്തോടുകൂടെ വിചാരിക്കുന്നു.

25. നാഹം പ്രകാശഃ സര്‍വ്വസ്യ യോഗമായാസമാവൃതഃ
മൂഢോഽയം നാഭിജാനാതി ലോകോ മാമജമവ്യയം

യോഗമായയാല്‍ സമാവൃതനായ ഞാന്‍ എല്ലാവര്‍ക്കും പ്രത്യക്ഷനല്ല. ഈ മൂഢമായ ലോകം എന്നെ ജന്മരഹിതനും നാശമറ്റവനുമായി അറിയുന്നില്ല.

26. വേദാഹം സമതീതാനി വര്‍തമാനാനി ചാര്‍ജുന
ഭവിഷ്യാണി ച ഭൂതാനി മാം തു വേദ ന കശ്ചന

ഹേ അര്‍ജുനാ, കഴിഞ്ഞതും ഇപ്പോഴുള്ളതും ഇനിയുണ്ടാകുന്നതുമായ ജീലജാലങ്ങളെയും ഞാനറിയുന്നു. എന്നാല്‍ എന്നെയാകട്ടെ ഒരുത്തരും അറിയുന്നില്ല.

27. ഇച്ഛാദ്വേഷസമുത്ഥേന ദ്വന്ദ്വമോഹേന ഭാരത
സര്‍വ്വഭൂതാനി സമ്മോഹം സര്‍ഗേ യാന്തി പരന്തപ

ഹേ ശത്രുധ്വംസകനായ ഭരതവംശജാ, ഇച്ഛാ, ദ്വേഷം എന്നിവയില്‍നിന്നുണ്ടാകുന്ന ദ്വന്ദ്വമോഹത്താല്‍ എല്ലാ ജീവജാലങ്ങളും ജനനകാലത്തുതന്നെ മായായാൽ മോഹിതരാകുന്നു.

28. യേഷാം ത്വന്തഗതം പാപം ജനാനാം പുണ്യകര്‍മണാം
തേ ദ്വന്ദ്വമോഹനിര്‍മുക്താ ഭജന്തേ മാം ദൃഢവ്രതാഃ

എന്നാല്‍ പുണ്യചരിതന്മാരും പാപം നിശ്ശേഷം നശിച്ചിട്ടുള്ളവരുമായ ജനങ്ങള്‍ ദ്വന്ദ്വമോഹമകന്നു ദൃഡവൃതരായി എന്നെ ഭജിക്കുന്നു.

29. ജരാമരണമോക്ഷായ മാമാശ്രിത്യ യതന്തി യേ
തേ ബ്രഹ്മ തദ്വിദുഃ കൃത്സ്നമധ്യാത്മം കര്‍മ ചാഖിലം

യാതൊരുത്തന്‍ ജരാമരണങ്ങളില്‍നിന്നും മുക്തി നേടാന്‍ എന്നെ ആശ്രയിച്ച് പ്രയത്നിക്കുന്നുവോ അവര്‍ ആ ബ്രഹ്മത്തെയും സമ്പൂര്‍ണമായ അദ്ധ്യാത്മവിദ്യയേയും അഖിലക‍ര്‍മ്മത്തെയും അറിയുന്നു.

30. സാധിഭൂതാധിദൈവം മാം സാധിയജ്ഞം ച യേ വിദുഃ
പ്രയാണകാലേഽപി ച മാം തേ വിദുര്യുക്തചേതസഃ

അധിഭൂതത്തോടും അധിദൈവത്തോടും അധിയജ്ഞത്തോടും കൂടിയവനായി എന്നെ ആരറിയുന്നുവോ അവര്‍ മരണസമയത്തും യോഗയുക്തചിത്തരായി എന്നെ സാക്ഷാത്കരിക്കുന്നു.