loader image

അദ്ധ്യായം 8
അക്ഷരബ്രഹ്മയോഗഃ

Chapter-8: Akshara Brahmayoga (28 verses)

അര്‍ജുന ഉവാച

1. കിം തദ് ബ്രഹ്മ കിമധ്യാത്മം കിം കര്‍മ പുരുഷോത്തമ
അധിഭൂതം ച കിം പ്രോക്തമധിദൈവം കിമുച്യതേ

അര്‍ജുനന്‍ ചോദിച്ചു: ഹേ പുരുഷോത്തമാ, എന്താണ് ബ്രഹ്മം? എന്താണ് ആദ്ധ്യാത്മികത? കര്‍മ്മമെന്താണ്? അധിഭൂതമെന്താണ്? അധിദൈവമെന്നു പറയപ്പെടുന്നതുമെന്താണ്?

2. അധിയജ്ഞഃ കഥം കോഽത്ര ദേഹേഽസ്മിന്മധുസൂദന
പ്രയാണകാലേ ച കഥം ജ്ഞേയോഽസി നിയതാത്മഭിഃ

ഹേ മധുസൂദനാ, അധിയജ്ഞന്‍ ആര്? എങ്ങിനെയിരിക്കുന്നു? ഇവിടെ ഈ ദേഹത്തിലുണ്ടോ? മരണകാലത്ത് നിയന്ത്രിതചിത്ത ന്മാരാല്‍ എങ്ങിനെയാണ് അങ്ങ് അറിയപ്പെടുന്നത്?

ശ്രീഭഗവാനുവാച

3. അക്ഷരം ബ്രഹ്മ പരമം സ്വഭാവോഽധ്യാത്മമുച്യതേ
ഭൂതഭാവോദ്ഭവകരോ വിസര്‍ഗഃ കര്‍മസംജ്ഞിതഃ

ശ്രീ ഭഗവാന്‍ പറഞ്ഞു:ബ്രഹ്മം നശിക്കാത്തതും എല്ലാത്തിലും ശ്രേഷ്ഠമായതുമാണ്. ആദ്ധ്യാത്മികത ബ്രഹ്മത്തിൻ്റെ വ്യക്തിഭാവമാണ്.സൃഷ്ടിക്കു കാരണമാകുന്ന വ്യാപാരത്തിന് കർമ്മമെന്നു പറയുന്നു.

4. അധിഭൂതം ക്ഷരോ ഭാവഃ പുരുഷശ്ചാധിദൈവതം
അധിയജ്ഞോഽഹമേവാത്ര ദേഹേ ദേഹഭൃതാം വര

ദേഹധാരികളില്‍വച്ച് ശ്രേഷ്ഠനായ അര്‍ജുനാ! അധിഭൂതം നശ്വരമായ ഭാവമാണ്. അധിദൈവതം പുരുഷനാണ്. ഈ ദേഹത്തിലുള്ള ഞാന്‍ തന്നെയാണ് അധിയജഞ‍ന്‍.

5. അന്തകാലേ ച മാമേവ സ്മരന്മുക്ത്വാ കലേവരം
യഃ പ്രയാതി സ മദ്ഭാവം യാതി നാസ്ത്യത്ര സംശയഃ

മരണസമയത്ത് എന്നെ തന്നെ സ്മരിച്ചുകൊണ്ടു ശരീരം വിട്ടു പോകുന്നവന്‍ എന്നെ തന്നെ പ്രാപിക്കുമെന്നതില്‍ സംശയമില്ല.

6. യം യം വാപി സ്മരന്‍ഭാവം ത്യജത്യന്തേ കലേവരം
തം തമേവൈതി കൌന്തേയ സദാ തദ്ഭാവഭാവിതഃ

ഹേ കുന്തി പുത്രാ, ഏതേതു ഭാവം സ്മരിച്ചുകൊണ്ടു ഒടുവില്‍ ശരീരം വിടുന്നുവോ, നിരന്തരചിന്തയുടെ ഫലമായി അവൻ ആ ഭാവത്തെത്തന്നെ പ്രാപിക്കും.

7. തസ്മാത്സര്‍വ്വേഷു കാലേഷു മാമനുസ്മര യുധ്യ ച
മയ്യര്‍പ്പിതമനോബുദ്ധിര്‍മാമേവൈഷ്യസ്യസംശയഃ

അതുകൊണ്ടുഎല്ലായ്‌പ്പോഴും എന്നെ സ്മരിക്കയും യുദ്ധം ചെയ്യുകയും ചെയ്യുക. എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ച നീ എന്നെ തന്നെ നിസ്സംശയമായും പ്രാപിക്കും.

8. അഭ്യാസയോഗയുക്തേന ചേതസാ നാന്യഗാമിനാ
പരമം പുരുഷം ദിവ്യം യാതി പാര്‍ഥാനുചിന്തയന്‍

ഹേ പാര്‍ത്ഥ! നിരന്തരമായ അഭ്യാസം കൊണ്ടു യോഗയുക്തവും മറ്റൊന്നിലേക്ക് പോവാത്തതുമായ മനസ്സോടുകൂടി ധ്യാനിക്കുന്നവന്‍ ആ ദിവ്യനായ പരമപുരുഷനെ പ്രാപിക്കുന്നു.

9. കവിം പുരാണമനുശാസിതാര-
മണോരണീയംസമനുസ്മരേദ്യഃ
സര്‍വ്വസ്യ ധാതാരമചിന്ത്യരൂപ-
മാദിത്യവര്‍ണം തമസഃ പരസ്താത്

10. പ്രയാണകാലേ മനസാഽചലേന
ഭക്ത്യാ യുക്തോ യോഗബലേന ചൈവ
ഭ്രുവോര്‍മധ്യേ പ്രാണമാവേശ്യ സമ്യക്
സ തം പരം പുരുഷമുപൈതി ദിവ്യം

ആരാണോ സർവജ്ഞനും, നാശരഹിതനും, അണുവിനേക്കാളും സൂക്ഷ്മരൂപനും, എല്ലാത്തിൻ്റെയും താങ്ങും, അജ്ഞാനാന്തകാരത്തില്‍നിന്നകന്ന് ആദിത്യനെപ്പോലെ ഉജ്ജ്വലിക്കുന്നവനുമായ പരമാത്മാവിനെ,  മരണസമയത്ത് ഇളക്കമറ്റ മനസ്സോടെ ഭക്തിയോടും യോഗബലത്തോടും കൂടി ഭ്രൂമധ്യത്തില്‍ പ്രാണവായുവിനെ വേണ്ടവണ്ണം ആവേശിപ്പിച്ച് അനുസ്മരിക്കുന്നുവോ അവന്‍ ദിവ്യനായ ആ പരമപുരുഷനെത്തന്നെ പ്രാപിക്കുന്നു.

11. യദക്ഷരം വേദവിദോ വദന്തി വിശന്തി യദ്യതയോ വീതരാഗാഃ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ

വേദജ്ഞാനികൾ ഏതൊന്നിനെ നാശരഹിതമെന്നു പ്രഖ്യാപിക്കുന്നുവോ, ആശരഹിതനും സംയമിയും ഏതൊന്നിനെ പ്രാപിക്കുന്നുവോ, ഏതൊന്നിനെ ആഗ്രഹിച്ചുകൊണ്ട് ബ്രഹ്മചര്യം ശീലിക്കുന്നുവോ, ആ ലക്ഷ്യത്തെ ഞാൻ ചുരുക്കി പറയാം.

12. സര്‍വ്വദ്വാരാണി സംയമ്യ മനോ ഹൃദി നിരുധ്യ ച
മൂര്‍ധ്ന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം

13. ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരന്മാമനുസ്മരന്‍
യഃ പ്രയാതി ത്യജന്ദേഹം സ യാതി പരമാം ഗതിം (13)

യാതൊരുവന്‍ എല്ലാ ഇന്ദ്രിയദ്വാരങ്ങളെയും നിരോധിച്ച് മനസിനെ ഉള്ളിലൊതുക്കി തൻ്റെ പ്രാണനെ മൂര്‍ദ്ധാവില്‍ ഉറപ്പിച്ച്, യോഗനിഷ്ഠയെ പ്രാപിച്ച് ഓം എന്ന എകാക്ഷരമന്ത്രത്തെ ഉച്ചരിച്ച് കൊണ്ടും എന്നെ അനുസ്മരിച്ചു കൊണ്ടും ദേഹം ത്യജിച്ച് പോകുന്നുവോ അവന്‍ പരമഗതിയെ പ്രാപിക്കുന്നു.

14. അനന്യചേതാഃ സതതം യോ മാം സ്മരതി നിത്യശഃ
തസ്യാഹം സുലഭഃ പാര്‍ഥ നിത്യയുക്തസ്യ യോഗിനഃ

ഹേ പാര്‍ത്ഥ, എന്നില്‍ തന്നെ മനസ്സു ഉറപ്പിച്ച് മറ്റൊന്നുമോര്‍ക്കാതെ എപ്പോഴും യാതൊരുവന്‍ എന്നെ സ്മരിക്കുന്നുവോ നിത്യമുക്തനായ ആ യോഗിക്ക് ഞാന്‍ സുലഭനാണ്.

15. മാമുപേത്യ പുനര്‍ജന്മ ദുഃഖാലയമശാശ്വതം
നാപ്നുവന്തി മഹാത്മാനഃ സംസിദ്ധിം പരമാം ഗതാഃ (

എന്നെ പ്രാപിച്ച് പരമമായ സിദ്ധി ലഭിക്കുന്ന മഹാത്മാക്കള്‍ ദുഃഖത്തിനിരിപ്പിടവും അനിത്യവുമായ ജന്മത്തെ പിന്നെ പ്രാപിക്കുന്നില്ല.

16. ആബ്രഹ്മഭുവനാല്ലോകാഃ പുനരാവര്‍തിനോഽര്‍ജുന
മാമുപേത്യ തു കൌന്തേയ പുനര്‍ജന്മ ന വിദ്യതേ

ഹേ അര്‍ജുനാ, ബ്രഹ്മലോകമുൾപ്പെടെ എല്ലാ ലോകങ്ങളിലുമുള്ളവർക്കു പുനർജന്മമുണ്ടാകും.  കുന്തീപുത്രാ, എന്നെ പ്രാപിച്ചുകഴിഞ്ഞാല്‍ പുനര്‍ജന്‍മം സംഭവിക്കുകയില്ല.

17. സഹസ്രയുഗപര്യന്തമഹര്‍യദ് ബ്രഹ്മണോ വിദുഃ
രാത്രിം യുഗസഹസ്രാന്താം തേഽഹോരാത്രവിദോ ജനാഃ

ബ്രഹ്മാവിൻ്റെ പകല്‍ ആയിരം യുഗത്തോളമുള്ളതാണെന്നും, രാത്രി ആയിരം യുഗം കൊണ്ടവസാനിക്കുന്നതാനെന്നും അറിയുന്നവര്‍, അഹോരാത്രങ്ങളെക്കുറിച്ച് അറിയുന്നവരാണ്.

18. അവ്യക്താദ് വ്യക്തയഃ സര്‍വ്വാഃ പ്രഭവന്ത്യഹരാഗമേ
രാത്ര്യാഗമേ പ്രലീയന്തേ തത്രൈവാവ്യക്തസംജ്ഞകേ

ബ്രഹ്മാവിൻ്റെ പകല്‍ തുടങ്ങുമ്പോള്‍ അവ്യക്തതയില്‍ നിന്നും എല്ലാ വസ്തുക്കളും ഉത്ഭവിക്കുന്നു. അവയെല്ലാം ബ്രഹ്മാവിൻ്റെ രാത്രിയുടെ ആരംഭത്തില്‍ ആ മൂലപ്രകൃതിയില്‍ തന്നെ ലയിച്ചുചേരുകയും ചെയ്യുന്നു.

19. ഭൂതഗ്രാമഃ സ ഏവായം ഭൂത്വാ ഭൂത്വാ പ്രലീയതേ
രാത്ര്യാഗമേഽവശഃ പാര്‍ഥ പ്രഭവത്യഹരാഗമേ

ഹേ പാര്‍ത്ഥ! ഈ സര്‍വഭൂതങ്ങളും വീണ്ടും വീണ്ടും ഉണ്ടായി, രാത്രിയുടെ ആരംഭത്തില്‍ പ്രകൃതിയില്‍ ലയിക്കയും പരാധീനരായി പ്രഭാതത്തില്‍ വീണ്ടും ഉത്ഭവിക്കയും ചെയ്യുന്നു.

20. പരസ്തസ്മാത്തു ഭാവോഽന്യോഽവ്യക്തോഽവ്യക്താത്സനാതനഃ
യഃ സ സര്‍വ്വേഷു ഭൂതേഷു നശ്യത്സു ന വിനശ്യതി

എന്നാല്‍ ആ അവ്യക്തത്തിനുമപ്പുറത്ത് സനാതനമായ മറ്റൊരവ്യക്തഭാവമുണ്ട്. ഏതൊന്നാണോ എല്ലാ ഭൂതങ്ങളും നശിക്കുമ്പോഴും നശിക്കാതിരിക്കുന്നത് അത് ആ രണ്ടാമത് പറഞ്ഞ അവ്യക്തമാണ്.

21. അവ്യക്തോഽക്ഷര ഇത്യുക്തസ്തമാഹുഃ പരമാം ഗതിം
യം പ്രാപ്യ ന നിവര്‍തന്തേ തദ്ധാമ പരമം മമ

രൂപമില്ലാത്തതും നശിക്കാത്തതും ഏറ്റവും ശ്രേഷ്ഠവുമായി കരുതപ്പെടുന്ന അതിനെ പ്രാപിക്കുന്നവൻ വീണ്ടും തിരിച്ചുവരുന്നതല്ല. അതാണ് എൻ്റെ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം.

22. പുരുഷഃ സ പരഃ പാര്‍ഥ ഭക്ത്യാ ലഭ്യസ്ത്വനന്യയാ
യസ്യാന്തഃസ്ഥാനി ഭൂതാനി യേന സര്‍വ്വമിദം തതം

സർവഭൂതങ്ങളും ഉള്ളിൽ നിറകൊള്ളുന്ന, എല്ലായിടത്തും നിറഞ്ഞിരിക്കുന്ന, എന്നെ ഭക്തികൊണ്ടു മാത്രമേ പ്രാപിക്കാനാവുകയുള്ളു.

23. യത്ര കാലേ ത്വനാവൃത്തിമാവൃത്തിം ചൈവ യോഗിനഃ
പ്രയാതാ യാന്തി തം കാലം വക്ഷ്യാമി ഭരതര്‍ഷഭ

ഏത് കാലത്താണോ യോഗികൾ മോക്ഷം പ്രാപിക്കുന്നത്, ഏത് കാലത്താണോ വീണ്ടും ജന്മമുണ്ടാകുന്ന അവസ്ഥയെ പ്രാപിക്കുന്നത് അവയെക്കുറിച്ചു ഞാന്‍ പറഞ്ഞുതരാം.

24. അഗ്നിര്‍ജ്യോതിരഹഃ ശുക്ലഃ ഷണ്മാസാ ഉത്തരായണം
തത്ര പ്രയാതാ ഗച്ഛന്തി ബ്രഹ്മ ബ്രഹ്മവിദോ ജനാഃ


അഗ്നി, ജ്യോതിസ്, വെളുത്ത പക്ഷം, ഉത്തരായണം ഇവയില്‍ ഇവയുടെ അധീശ്വരായ ദേവതകള്‍ വഴിയായി, ഗമിക്കുന്ന ബ്രഹ്മജ്ഞരായ ജനങ്ങള്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.

25. ധൂമോ രാത്രിസ്തഥാ കൃഷ്ണഃ ഷണ്മാസാ ദക്ഷിണായനം
തത്ര ചാന്ദ്രമസം ജ്യോതിര്‍യോഗീ പ്രാപ്യ നിവര്‍തതേ

ധൂമം, രാത്രി, അതുപോലെ കൃഷ്ണപക്ഷം, ദക്ഷിണായനം ഇവയില്‍ ഇവയുടെ ദേവതകള്‍ വഴി ഗമിക്കുന്ന യോഗി ചന്ദ്രനിലുള്ള ജ്യോതിസിനെ പ്രാപിച്ച് തിരിച്ച് ഭൂമിയില്‍ വരുന്നു.

26. ശുക്ലകൃഷ്ണേ ഗതീ ഹ്യേതേ ജഗതഃ ശാശ്വതേ മതേ
ഏകയാ യാത്യനാവൃത്തിമന്യയാവര്‍തതേ പുനഃ

ജ്ഞാനമെന്ന വെളിച്ചത്തിൻ്റെ പന്ഥാവും, കർമ്മമെന്ന ഇരുട്ടിൻ്റെ പന്ഥാവും ഈ രണ്ടു മാര്ഗങ്ങളും ലോകത്തിനു ശാശ്വതമാണ്. ഒന്നിലൂടെ മോക്ഷം പ്രാപിക്കുന്നു, മറ്റൊന്നിലൂടെ പിന്നെയും ജന്മമെടുക്കുന്നു.

27. നൈതേ സൃതീ പാര്‍ഥ ജാനന്യോഗീ മുഹ്യതി കശ്ചന
തസ്മാത്സര്‍വ്വേഷു കാലേഷു യോഗയുക്തോ ഭവാര്‍ജുന

ഹേ അ‌ര്‍ജ്ജുനാ! ഈ രണ്ടു മാര്‍ഗ്ഗങ്ങളെ യഥാ‍‍ര്‍ത്ഥമായറിയുന്ന യാതൊരു ക‍ര്‍മ്മയോഗിയും മോഹത്തെ പ്രാപിക്കുന്നില്ല.. അതുകൊണ്ടു ഹേ അ‌ര്‍ജ്ജുനാ, സമല കാലങ്ങളിലും ക‍ര്‍മ്മയോഗയുക്തനയി ഭവിക്കുക.

28. വേദേഷു യജ്ഞേഷു തപഃസു ചൈവ ദാനേഷു യത്പുണ്യഫലം പ്രദിഷ്ടം
അത്യേതി തത്സര്‍വ്വമിദം വിദിത്വാ യോഗീ പരം സ്ഥാനമുപൈതി ചാദ്യം

മേല്‍ വിവരിച്ചതായ ഈ തത്വത്തെ മുഴുവനും മനസ്സിലാക്കിയാല്‍ ക‍ര്‍മ്മയോഗി, വേദത്തിലും യജ്ഞത്തിലും തപസ്സിലും ദാനത്തിലും പറയപ്പെട്ടതായ പുണ്യങ്ങളെയെല്ലാം അതിക്രമിച്ച് പുരാതനവും ശ്രേഷ്ഠവുമായ പദത്തെ പ്രാപിക്കുന്നു.